| Wednesday, 4th May 2022, 8:38 am

മൊത്തം നെഗറ്റീവ്, അപ്പോള്‍ പെര്‍ഫോമന്‍സിന് സ്‌കോപ്പുള്ളതായിരിക്കുമല്ലേ, ഇക്കയുടെ ചോദ്യം കേട്ട് അത്ഭുതപ്പെട്ടു: പുഴു വന്ന വഴി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സി.ബി.ഐക്ക് ശേഷം പ്രേക്ഷകര്‍ ഇനി ഏറ്റവുമധികം കാത്തിരിക്കുന്ന മമ്മൂട്ടിയുടെ സിനിമ പുഴുവാണ്. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുകയായിരുന്നു. പാര്‍വതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പുഴു എന്ന ചിത്രത്തിലേക്ക് മമ്മൂട്ടി എത്തിയതിനെ പറ്റി പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ഹര്‍ഷാദ്. ഉണ്ടയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് ഒരു നെഗറ്റീവ് റോള്‍ ചെയ്യാമോയെന്ന് താന്‍ മമ്മൂട്ടിയോട് ചോദിച്ചതെന്നും അപ്പോള്‍ അദ്ദേഹത്തിന്റെ ചോദ്യം കേട്ട് അത്ഭുതപ്പെട്ടുവെന്നും ഹര്‍ഷാദ് പറയുന്നു.

എന്നാല്‍ ഇതിനിടക്ക് കൊറോണ മൂലം ചില ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നും ഒടുവില്‍ കാലങ്ങളും ദേശങ്ങളും താണ്ടി പുഴു പ്രേക്ഷകരിലേക്ക് എത്തുകയാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഹര്‍ഷാദ് പറയുന്നു.

നവാഗതയായ രത്തീന ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഹര്‍ഷാദ് ആണ് കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

ഹര്‍ഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

(പുഴു വന്ന വഴി)
ഉണ്ടയുടെ ഷൂട്ടിംഗ് തീരാറാവുന്ന ഒരു ദിവസം. മമ്മൂക്കയുമായി കുറച്ച് അടുപ്പമൊക്കെയായ ഒരു ഉച്ചനേരം, അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച് കഴിഞ്ഞ നേരത്ത് ഞാനൊരു യമണ്ടന്‍ ചോദ്യം ചോദിച്ചു. ഇക്കാ ത്രൂഔട്ട് നെഗറ്റീവായ ഒരു റോള്‍ ചെയ്യുമോ..?

കുറച്ചുനേരം എന്റെ മുഖത്തേക്കു തന്നെ നോക്കി നിന്നശേഷം മമ്മൂക്ക ചോദിച്ചു. നെഗറ്റീവ് എന്നു പറയുമ്പോള്‍ അയാള്‍ക്കൊരു ന്യായമുണ്ടാവില്ലേ..? അതിനുള്ള ഉത്തരം തിരക്കഥയിലൂടെ വിശദമാക്കാന്‍ പറ്റുമിക്കാ.. ഉം… മമ്മൂക്ക പിന്നെയും ആലോചിച്ചു.

മുഴുവന്‍ സിനിമയും ഈ നെഗറ്റീവ് കഥാപാത്രത്തിന്റെ പെസ്പെക്റ്റീവിലായിരിക്കും. ഞാന്‍ കൂട്ടിച്ചേര്‍ത്തു. ഓഹോ… ! അപ്പോ അത്യാവശ്യം പെര്‍ഫോമന്‍സിന് സ്‌കോപ്പുള്ളതായിരിക്കും അല്ലേ.. ? നാല് പതിറ്റാണ്ടിലേറെ വിവിധങ്ങളായ കഥാപാത്രങ്ങളെ ലോകത്തിന് മുന്നില്‍ അവിസ്മരണീയമാക്കിയ ആ മഹാനടന്റെ ചോദ്യം കേട്ട് ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി.

യെസ്, തീര്‍ച്ചയായും ആ കഥാപാത്രത്തിന്റെ നിറഞ്ഞാട്ടമായിരിക്കും സിനിമ ഞാന്‍ തുടര്‍ന്ന് പറഞ്ഞു. ‘എന്നാല്‍ ചെയ്യാം, എഴുതിക്കോളൂ..’ ഇതായിരുന്നു തുടക്കം.

കഴിഞ്ഞ കുറേ നാളായി എന്റെ മനസ്സിലുണ്ടായിരുന്ന കഥ, പല തരത്തില്‍ പല ഫോമില്‍ മാറ്റി മാറ്റി എഴുതിക്കൊണ്ടേയിരുന്ന തിരക്കഥ, അങ്ങിനെ വീണ്ടും മാറ്റി എഴുതാന്‍ തീരുമാനിച്ചു. ഇത്തവണ സുഹൃത്തുക്കളായ ഷറഫുവിനെയും സുഹാസിനെയും കൂടെ കൂട്ടി.

എഴുത്തങ്ങനെ ജോറായികൊണ്ടിരിക്കെ അണ്ഡകടാഹം മൊത്തം കൊറോണയിലായി, മാലോകരുടെ സകലമാന പ്ലാനുകളും അവതാളത്തിലായി! കൊറോണയൊക്കെ കഴിഞ്ഞ് സിനിമാ ഷൂട്ടിംഗുകള്‍ പുനരാരംഭിച്ചെങ്കിലും രത്തീനക്ക് വേണ്ടി മമ്മൂക്കയുടെ നിര്‍ദ്ദേശപ്രകാരം മുമ്പ് ഞാനെഴുതിക്കൊടുത്ത മറ്റൊരു തിരക്കഥ ( അതൊരു വലിയ ക്യാന്‍വാസിലുള്ള റോഡ് മൂവിയായിരുന്നു) ഇപ്പോഴൊന്നും നടപടിയാവില്ലാന്ന് കണ്ടപ്പോള്‍ മമ്മൂക്കയുമായുള്ള ആലോചനക്ക് ശേഷം, ഞങ്ങള്‍ അപ്പൊഴും പേരിട്ടിട്ടില്ലാതിരുന്ന ‘പുഴു’വിലെത്തി.

പാര്‍വ്വതി തിരുവോത്ത് കൂടെ ചേരുന്നു. ജോര്‍ജേട്ടനും രാജേഷും ശ്യാമും റെനീഷും നിര്‍മാതാക്കളായി വരുന്നു. മമ്മൂക്കയുടെ വീട്ടില്‍ രണ്ട് ദിവസം അടുപ്പിച്ചിരുന്ന് തിരക്കഥാ വായനയും ചര്‍ച്ചയും നടത്തിയതോടെ പുഴുവിന് ജീവന്‍ വെച്ചു. പുഴു ചലിക്കാന്‍ തുടങ്ങി.

പുഴുവിന് ഒരുപാട് അര്‍ത്ഥങ്ങളും നാനാര്‍ത്ഥങ്ങളും ഉണ്ടാവാം. പക്ഷേ അതിലേറ്റവും മികച്ച അര്‍ത്ഥം പുഴു എന്നു തന്നെയാണ്! പുഴു ഒരു ചെറിയ ജീവിയാണ്, പുഴു ഒരു ചെറിയ സിനിമയുമാണ്. കാലങ്ങളും ദേശങ്ങളും താണ്ടി അതങ്ങനെ ഇഴഞ്ഞിഴഞ്ഞ് ഈ മാസം 13 മുതല്‍ നിങ്ങളുടെ വിരല്‍തുമ്പിലെത്തുകയാണ്; സോണി ലിവിലൂടെ. അനുഗ്രഹിക്കുക ആശിര്‍വദിക്കുക

Content Highlight: Harshad, the screenwriter of the puzhu, talks about Mammootty’s arrival in the movie movie

We use cookies to give you the best possible experience. Learn more