| Thursday, 10th October 2024, 3:40 pm

ടെസ്റ്റിലെ വേഗ രാജാവ്; ഇതിഹാസങ്ങളെ തകര്‍ത്ത് ചരിത്രം സൃഷ്ടിച്ച് ബ്രൂക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം മുള്‍ത്താനില്‍ നടക്കുകയാണ്. ആദ്യ മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ 149 ഓവറില്‍ 556 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു.

തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 823 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ഐതിഹാസികമായ പ്രകടനം കാഴ്ചവെച്ച് കൂറ്റന്‍ സ്‌കോര്‍ ടീമിന് നേടിക്കൊടുത്തത് ദി ക്ലാസിക് മാന്‍ ജോ റൂട്ടും ഹാരി ബ്രൂക്കുമാണ്.

ഇരുവരും ഇരട്ട സെഞ്ച്വറി നേടിയാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. റൂട്ട് 375 പന്തില്‍ നിന്ന് 262 റണ്‍സാണ് നേടിയത്. 17 ഫോറുകള്‍ അടക്കമാണ് താരം റണ്‍സ് മുന്നോട്ട് കൊണ്ട് പോകുന്നത്. താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ആറാം ഡബിള്‍ സെഞ്ച്വറിയാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. മാത്രമല്ല 262 റണ്‍സ് നേടി ടെസ്റ്റില്‍ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് താരം പുറത്തായത്.

റൂട്ടിന് കൂട്ട് നിന്ന ഹാരി ബ്രൂക്കും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 322 പന്തില്‍ നിന്ന് 29 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 317 റണ്‍സ് നേടി ട്രിപ്പിള്‍ സെഞ്ച്വറി നേടാനാണ് താരത്തിന് സാധിച്ചത്. ടെസ്റ്റില്‍ ബ്രൂക്കിന്റെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറി കണ്‍വേര്‍ട്ട് ചെയ്ത് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്.

ഇതോടെ ടെസ്റ്റിലെ ഒരു കിടിലന്‍ റെക്കോഡ് മറികടക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ് ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനാണ് ഹാരിക്ക് കഴിഞ്ഞത്.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരം, നേരിട്ട പന്ത്, എതിരാളി, വേദി, വര്‍ഷം

വിരേന്ദര്‍ സെവാഗ് (ഇന്ത്യ) – 278 – സൗത്ത് ആഫ്രിക്ക – ചെന്നൈ – 2008

ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്) – 310 – പാകിസ്ഥാന്‍ – മുള്‍ത്താന്‍ – 2024

മാത്യു ഹൈഡന്‍ (ഓസ്‌ട്രേലിയ) – 362 – സിംബാബ്‌വെ – പെര്‍ത്ത് – 2003

വിരേന്ദര്‍ സെവാഗ് – 364 – പാകിസ്ഥാന്‍ – മുള്‍ത്താന്‍ – 2004


ഐതിഹാസികമായ ക്ലാസ് പ്രകടനത്തിന് ശേഷമാണ് ഇരുവരും മടങ്ങിയത്. ശേഷം ജാമി സ്മിത് 31 റണ്‍സ് നേടിയപ്പോള്‍ ക്രിസ് വോക്‌സ് 17 നേടി പുറത്താകാതെ നിന്നു. ഓപ്പണിങ്ങിന് ഇറങ്ങിയ ക്യാപ്റ്റന്‍ ഒല്ലി പോപ്പിനെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചാണ് പാകിസ്ഥാന്‍ ബൗളിങ് തുടങ്ങിയത്. എന്നാല്‍ സാക്ക് ക്രോളി 85 പന്തില്‍ 13 ഫോര്‍ അടക്കം 78 റണ്‍സ് നേടിയാണ് പുറത്തായത്. ശേഷം കളത്തിലിറങ്ങിയ ജോ റൂട്ട് ഏവരെയും അമ്പരപ്പിക്കുന്ന ക്ലാസിക്ക് പ്രകടനമാണ് പുറത്തെടുത്തത്.

പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി ഒരു മെയ്ഡന്‍ ഓവര്‍ അടക്കം ഒരു വിക്കറ്റാണ് നേടിയത്. നസീം ഷാ രണ്ട് വിക്കറ്റും ആമില്‍ ജമാല്‍, സല്‍മാന്‍ അലി ആഘ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. സയിം അയൂബ് രണ്ട് വിക്കറ്റും നേടിയിരുന്നു.

Content Highlight: Harry Brook In Record Achievement In Test Cricket

We use cookies to give you the best possible experience. Learn more