| Wednesday, 25th September 2024, 11:16 am

ഒറ്റ സെഞ്ച്വറിയിൽ അടിച്ചുകയറിയത് ചരിത്രത്തിലേക്ക്; ഞെട്ടിച്ച് ജോസേട്ടന്റെ പകരക്കാരൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട്-ഓസ്ട്രേലിയ അഞ്ച് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരം 46 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് വിജയിച്ചത്. റിവര്‍സൈഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 37.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ മഴ വില്ലനായി എത്തുകയായിരുന്നു. ഒടുവില്‍ മത്സരം 46 റണ്‍സിന് ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 94 പന്തില്‍ പുറത്താവാതെ 110 റണ്‍സ് നേടിക്കൊണ്ടായിരുന്നു ബ്രൂക്കിന്റെ തകര്‍പ്പന്‍ പ്രകടനം. 13 ഫോറുകളും രണ്ട് സിക്സുകളുമാണ് ബ്രുക്ക് അടിച്ചെടുത്തത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ബ്രൂക്ക് സ്വന്തമാക്കിയത്. ഏകദിനത്തില്‍ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ബ്രൂക്ക് സ്വന്തമാക്കിയത്. തന്റെ 25ാം വയസിലാണ് ബ്രൂക്ക് ഈ ചരിത്രനേട്ടത്തിലേക്ക് നടന്നുകയറിയത്. പരിക്കേറ്റ ജോസ് ബട്ലറിനു പകരക്കാരനായാണ് ഹാരി ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്.

82 പന്തില്‍ 84 റണ്‍സ് നേടിയ വില്‍ ജാക്സും ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കായി അലക്സ് കാരിയും സ്റ്റീവ് സ്മിത്തും അര്‍ധസെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. കാരി 65 പന്തില്‍ പുറത്താവാതെ 77 റണ്‍സ് നേടിയാണ് തിളങ്ങിയത്. ഏഴു ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. മറുഭാഗത്ത് 82 പന്തില്‍ 60 റണ്‍സ് നേടിയാണ് സ്മിത്ത് നിര്‍ണായകമായത്. അഞ്ച് ഫോറുകളാണ് താരം അടിച്ചെടുത്തത്.

ഈ തകര്‍പ്പന്‍ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലെത്താനും ഇംഗ്ലണ്ടിന് സാധിച്ചു. സെപ്റ്റംബര്‍ 27നാണ് പരമ്പരയിലെ നാലാം മത്സരം നടക്കുന്നത്. ലോര്‍ഡ്സിലാണ് മത്സരം നടക്കുക.

Content Highlight: Harry Brook Create a New Record in ODI

We use cookies to give you the best possible experience. Learn more