|

ക്യാപ്റ്റൻ ഡാ...ചരിത്രത്തിലെ ആദ്യ താരം, ഒറ്റയടിക്ക് ഏഷ്യ കീഴടക്കി

സ്പോര്‍ട്സ് ഡെസ്‌ക്

2024 വിമണ്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ യു.എ.ഇയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. ടി-20 ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതാ ടീം കുട്ടി ക്രിക്കറ്റില്‍ 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്.

ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന്റെയും റിച്ചാ ഘോഷിന്റെയും അര്‍ധസെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ നേടിയത്. 47 പന്തില്‍ 66 റണ്‍സ് നേടി കൊണ്ടായിരുന്നു ഹര്‍മന്റെ തകര്‍പ്പന്‍ പ്രകടനം. ഏഴ് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മറുഭാഗത്ത് റിച്ചാ 29 പന്തില്‍ പുറത്താവാതെ 64 റണ്‍സും നേടി. 12 ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്.

ഇന്ത്യന്‍ ക്യാപ്റ്റന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഹര്‍മന്‍ സ്വന്തമാക്കിയത്. വിമണ്‍സ് ഏഷ്യാകപ്പില്‍ 500 റണ്‍സ് നേടുന്ന ആദ്യ താരം എന്ന നേട്ടത്തിലേക്കാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നടന്നു കയറിയത്. 18 ഇന്നിങ്‌സില്‍ നിന്നുമാണ് ഹര്‍മന്‍ ഈ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്.

ഓപ്പണര്‍ ഷഫാലി വര്‍മ 18 പന്തില്‍ 37 നേടി റണ്‍സും നേടി നിര്‍ണായകമായി. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

യു.എ.ഇ ബൗളിങ്ങില്‍ കവിഷ എഗോഡകേ രണ്ട് വിക്കറ്റും സമേര ധാര്‍ണിദര്‍ഗ, ഹീന ഹോത്ചന്ദാനി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: Harmanpreet Kaur Create a New Record in Asia Cup

Video Stories