| Tuesday, 31st October 2023, 5:40 pm

'15 കുട്ടികളെ മമ്മൂക്കയുടെ പജേറോയിൽ കയറ്റി; കാറിനകത്ത് ഒരു ടി.വി എന്നൊന്നും നമ്മൾ ചിന്തിച്ചിട്ട് പോലുമില്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ പജേറോയിൽ കയറിയ അനുഭവത്തെക്കുറിച്ച് പറയുകയാണ് നടൻ ഹരി മുരളി. ഈ പട്ടണത്തിൽ ഭൂതം സിനിമയുടെ പാട്ട് സീൻ ഷൂട്ട് ചെയ്യാൻ ഒന്നര കിലോമീറ്റർ നടക്കേണ്ടിരുന്നപ്പോൾ മമ്മൂട്ടി തന്നെയും മറ്റു കുട്ടികളെയും അദ്ദേഹത്തിന്റെ പജേറോയിൽ കയറ്റിയിരുന്നെന്ന് ഹരി മുരളി പറഞ്ഞു. അന്നാണ് താൻ ഒരു കാറിൽ ടി.വി ഉള്ളത് കാണുന്നതെന്നും ഹരി മുരളി കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘പട്ടണത്തിൽ ഭൂതത്തിൽ ഒരുമിച്ച് അഭിനയിച്ചു. അത് ഒരുപാട് നല്ല ഓർമ്മകളാണ്. ഞാൻ മമ്മൂക്കയുടെ കാറിൽ ഒക്കെ കയറിയിട്ടുണ്ട്. ഒരു പാട്ട് സീൻ ഷൂട്ട് ചെയ്യാൻ പോയത് അവിടുന്ന് ഒരു ഒന്നര കിലോമീറ്റർ നടക്കണം. അവിടെയുള്ള ഏകദേശം 15 കുട്ടികളെ മമ്മൂക്കയുടെ പജേറോയിൽ കയറ്റിയിട്ട്, മമ്മൂക്ക ഡ്രൈവ് ചെയ്യുന്നു.

ഞങ്ങൾ ഇത്രയും പേർ പജേറോയിൽ ഇരിക്കുകയാണ്. അന്നാണ് ഞങ്ങൾ കാറിൽ ഈ സെറ്റ് അപ്പ് ഒക്കെ ഉണ്ടെന്ന് മനസ്സിലാകുന്നത്. പജേറോയുടെ അകത്ത് ടി.വി യൊക്കെ ഉണ്ട്. ഞാൻ പറയുന്നത് 2008 ലെ കാര്യമാണ്. 2008 സമയത്ത് കാറിനകത്ത് ഒരു ടിവി എന്നൊന്നും നമ്മൾ ചിന്തിച്ചിട്ട് പോലുമില്ല,’ ഹരി മുരളി ഓർക്കുന്നു.

താൻ മമ്മൂട്ടിയുടെ കാരവനിൽ കയറിയിട്ടുണ്ടെന്നും ഹരി മുരളി പറയുന്നുണ്ട്. തന്റെ അനിയന് മമ്മൂട്ടിയെ കാണണമെന്ന് പറഞ്ഞപ്പോൾ കാരവനിലേക്ക് കയറിയെന്നും അദ്ദേഹത്തിന്റെ കൂടെ ഫോട്ടോ എടുത്തെന്നും ഹരി മുരളി പറഞ്ഞു.

‘ഞാൻ ഇക്കയുടെ കാരവനിൽ കയറിയിട്ടുണ്ട്. എന്റെ അനിയൻ ഒന്നിലൊക്കെ പഠിക്കുന്ന സമയമാണ്. എന്റെ അനിയന് മമ്മൂക്കയെ കാണണമെന്ന് പറഞ്ഞ് കാരവനിലേക്ക് ചെല്ലുമ്പോൾ ഇക്ക കിടന്നുറങ്ങുകയാണ്. നല്ല കള്ളി മുണ്ടൊക്കെ ഉടുത്തിട്ടാണ് കിടന്നുറങ്ങുന്നത്. ഇന്നസെൻ്റ് അങ്കിൾ ഇക്കയെ വിളിച്ച് എണീപ്പിച്ചിട്ട് അനിയന്റെ കൂടെ എടുത്ത ഒരു ഫോട്ടോ എന്റെ വീട്ടിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്,’ ഹരി മുരളി പറഞ്ഞു.

Content Highlight: Hari murali about the experience entering mammooty’s car

We use cookies to give you the best possible experience. Learn more