| Thursday, 29th June 2023, 6:46 pm

ഓരോ പടം കഴിയുമ്പോഴും ഈ മനുഷ്യന്റെ കൂടെ എത്തിപ്പെട്ടെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു: ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓരോ സിനിമ കഴിയുമ്പോഴും ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നതായി നടന്‍ ഹരീഷ് പേരടി. ലിജോ തന്നെയാണ് ആദ്യമായി മലൈക്കോട്ടൈ വാലിബനെ കുറിച്ച് തന്നോട് പറഞ്ഞതെന്നും ആ കഥാപാത്രത്തിനായി തന്നെ ആലോചിച്ചത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും ഹരീഷ് പറഞ്ഞു.

കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ കഥാപാത്രത്തിന് വേണ്ടി തുടക്കം മുതല്‍ തന്നെയായിരുന്നു ആലോചിച്ചിരുന്നത് എങ്കിലും പലരിലൂടെ സഞ്ചരിച്ച് അവസാനം തന്നിലേക്ക് തന്നെ എത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘ലിജോയില്‍ നിന്ന് തന്നെയാണ് മലൈക്കോട്ടൈ വാലിബനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. ഒരു ദിവസം, രാത്രിയാണെന്ന് തോന്നുന്നു, ലിജോ എന്നെ വിളിച്ചു. പുതിയ സിനിമ ചെയ്യാന്‍ പോകുകയാണെന്നും അതിലൊരു പ്രധാനകഥാപാത്രം ഞാന്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിന് മുമ്പ് ഒന്ന് കാണണമെന്നും പറഞ്ഞു.

അന്ന് ഞാന്‍ പുറത്ത് എവിടെയോ ആയിരുന്നു, ചെന്നൈയിലാണെന്നാണ് എന്റെ ഓര്‍മ. രണ്ട് ദിവസത്തിനുള്ളില്‍ എത്തുമെന്നും എത്തിയാലുടനെ കാണാമെന്നും ഞാന്‍ പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം നാട്ടിലെത്തിയ ഉടന്‍ തന്നെ നേരെ ലിജോയുടെ ഗസ്റ്റ്ഹൗസില്‍ പോയി അദ്ദേഹത്തെ കണ്ടു. അവിടെ വെച്ചാണ് ഈ സിനിമയുടെ ഒരു രൂപരേഖ അവര്‍ എന്റെ മുന്നില്‍ അവതരിപ്പിക്കുന്നത്.

ഈ.മ.യൗ, ജല്ലിക്കെട്ട് മുതലായ ലിജോയുടെ എല്ലാപടങ്ങളും വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. ഓരോ പടങ്ങളും കഴിയുമ്പോള്‍ ഈ മനുഷ്യന്റെ കൂടെ എത്തിപ്പെടണമല്ലോ എന്ന് ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കുന്ന ഒരു സമയത്താണ് അദ്ദേഹം തന്നെ എന്നെ വിളിക്കുന്നത്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ഈ സിനിമയിലുള്ളത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഈ കഥാപാത്രത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് എന്റെ മുഖമായിരുന്നു എന്നും പറഞ്ഞു. പക്ഷെ അത് മാറ്റി വെച്ച് മറ്റുകുറെ ആളുകളിലൂടെ സഞ്ചരിക്കുകയും അവസാനം എന്നിലേക്ക് തന്നെ എത്തിച്ചേരുകയാണുണ്ടായത് എന്നും ലിജോ പറഞ്ഞു. അത് കേട്ടപ്പോള്‍ തന്നെ എനിക്ക് വലിയ സന്തോഷം തോന്നി.

ഒരു സംവിധായകന്‍ ഒരു കഥാപാത്രത്തെ കുറിച്ച് ആലോചിക്കുന്നതിന്റെ തുടക്കത്തില്‍ തന്നെ ഒരു ആക്ടറെ കുറിച്ച് ചിന്തിക്കുന്നു എന്ന് പറയുമ്പോള്‍ എന്തെങ്കിലും സാമ്യത ബോഡി ലാംഗ്വേജിലോ മറ്റോ ഉള്ളത് കൊണ്ടായിരിക്കാം. ഒരു അഭിനേതാവിനെ സംബന്ധിച്ച് 25 ശതമാനത്തോളം അടിത്തറ ഭദ്രമാക്കുന്ന ഒരു ഘടകമാണത്. തുടക്കം മുതല്‍ എന്റെ പേര് തന്നെയാണ് ലിജോ പറഞ്ഞത് എന്ന് നിര്‍മാതാവ് ഷിബു ബേബിജോണും പറഞ്ഞു. ഈ സിനിമയിലേക്കുള്ള എന്‍ട്രി നല്‍കുന്ന സന്തോഷം അതൊക്കെയായിരുന്നു,’ ഹരീഷ് പേരടി പറഞ്ഞു.

CONTENT HIGHLIGHTS: Hareesh peradi talks about malikottai valiban

We use cookies to give you the best possible experience. Learn more