| Thursday, 1st February 2024, 7:19 pm

ലാലേട്ടനൊപ്പം അവിടെ ഇരിക്കുമ്പോൾ ഞാൻ ചോദിച്ചത് ആ സിനിമ ഓർമ വരുന്നുണ്ടോ എന്നായിരുന്നു: ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ ഹൈപ്പോടെ തിയേറ്ററിൽ എത്തിയ മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി അഭിനയിച്ച ചിത്രം വ്യത്യസ്തമായ ഒരു അനുഭവമാണ് പ്രേക്ഷകർക്ക്‌ നൽകുന്നത്. ചിത്രത്തിൽ അയ്യനാർ എന്ന പ്രധാന വേഷത്തിൽ നടൻ ഹരീഷ് പേരടിയും അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിലെ അനുഭവങ്ങൾ പറയുകയാണ് ഹരീഷ് പേരടി. ചിത്രത്തിൽ മോഹൻലാലും ഹരീഷ് പേരടിയും കാളവണ്ടിയിലാണ് ഉടനീളം യാത്ര ചെയ്യുന്നത്.

മോഹൻലാലിന്റെ കൂടെ കാളവണ്ടിയിൽ യാത്ര ചെയ്തപ്പോൾ തനിക്ക് ഓർമ വന്നത് തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രമാണെന്നും അത് മോഹൻലാലിനോട് ചോദിച്ചെന്നും ഹരീഷ് പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ കാളവണ്ടിയിൽ ഇരിക്കുമ്പോൾ ലാലേട്ടനോട് ചോദിച്ചിരുന്നു ,ലാലേട്ടന് തേന്മാവിൻ കൊമ്പത്ത് സിനിമ ഓർമ വരുന്നുണ്ടോയെന്ന്.

അങ്ങനെ ഒരുപാട് സിനിമകളുണ്ട് എന്നാലും പെട്ടെന്ന് നമുക്ക് ഓർമ വരുന്നത് തേൻമാവിൻ കൊമ്പത്തല്ലേ. കാളവണ്ടി കാണുമ്പോൾ നമുക്ക് ആ സിനിമ ഓർമ വരും.

അന്ന് വേണുച്ചേട്ടനല്ലേ ആ ചിത്രത്തിൽ ഉള്ളത്. പിന്നെ സുകുമാരി ചേച്ചി അങ്ങനെ ഒരുപാട് ആളുകൾ. അതൊക്കെ ഒരു രസമാണ്. അവരെല്ലാം വലിയ അഭിനേതാക്കൾ അല്ലേ. നമുക്ക് ചോദിക്കാനിപ്പോൾ ലാലേട്ടൻ മാത്രമല്ലേയുള്ളൂ.

വേണു ചേട്ടന്റെ കൂടെയും ധാരാളം ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അന്നൊക്കെ അദ്ദേഹത്തോടും ചോദിക്കാറുണ്ടായിരുന്നു ഇത് പോലെ,’ഹരീഷ് പേരടി പറയുന്നു.

Content Highlight: Hareesh peradi talk about experience with mohanlal

We use cookies to give you the best possible experience. Learn more