| Friday, 8th July 2022, 11:05 am

യുവിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം; അപൂര്‍വ റെക്കോഡുമായി ഹര്‍ദിക് പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട്-ഇന്ത്യ ആദ്യ ട്വന്റി-20യില്‍ ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന ഇംഗ്ലണ്ടിനെ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ തറപറ്റിക്കുകയായിരുന്നു. 50 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 198 റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ട് ബാറ്റിങ്ങിന് മുന്നില്‍ ഒരു സ്‌കോറും സേഫല്ല പക്ഷെ ഇംഗ്ലണ്ടിനെ 148 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കായി.

ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍ത്ത് കളിച്ച ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നിരയിലെ ഹീറോ. ബാറ്റിങ്ങില്‍ 30 പന്തില്‍ 51 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യ ബൗളിങ്ങില്‍ 4 വിക്കറ്റും നേടിയിരുന്നു.

അഞ്ചാമനായി ഇറങ്ങിയ പാണ്ഡ്യ മികച്ച രീതിയിലാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ നയിച്ചത്. ബൗളിങ്ങില്‍ എത്തിയപ്പോള്‍ തന്റെ സ്ഥിരം അഗ്രസീവ് ശൈലിയിലാണ് അദ്ദേഹം ബൗള്‍ ചെയ്തത്. ഓപ്പണര്‍ ജെയ്‌സണ്‍ റോയ്, ഡേവിഡ് മലന്‍, ലിവിങ്‌സ്റ്റണ്‍, സാം കറന്‍ എന്നീ വെടിക്കെട്ട് താരങ്ങളെയാണ് അദ്ദേഹം പുറത്താക്കിയത്.

ഇതോടെ ഒരു ട്വന്റി-20 മത്സരത്തില്‍ മൂന്ന് വിക്കറ്റോ അതിന് മുകളിലൊ നേടുകയും 50 റണ്‍സും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ. യുവരാജ് സിങ് മാത്രമാണ് മുമ്പ് ഈ റെക്കോഡ് നേടിയത്.

2009ല്‍ ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിലാണ് യുവി മൂന്ന് വിക്കറ്റും 60 റണ്‍സും നേടിയത്. അന്നത്തെ ഇന്ത്യയുടെ ബെസ്റ്റ് ട്വന്റി 20 പ്ലെയറായിരുന്നു യുവി. നിലവില്‍ ഇന്ത്യയുടെ ഏറ്റവും ഇംപാക്റ്റുള്ള ടി-20 പ്ലെയറാണ് ഹര്‍ദിക്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കം മുതലെ ആക്രമിച്ചായിരുന്നു കളിച്ചത്. ഇഷാന്‍ കിഷന്‍ നേരത്തെ മടങ്ങിയെങ്കിലും രോഹിത്തും ദീപക് ഹൂഡയും ഇന്ത്യയെ ട്രാക്കിലാക്കി. പിന്നീട് വന്ന സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് നടത്തുകയായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ നിരയിലെ യഥാര്‍ത്ഥ ഹീറോ ഹര്‍ദിക് തന്നെയായിരുന്നു. ബാറ്റിങ്ങില്‍ 30 പന്തില്‍ 51 റണ്‍സ് നേടിയ ഹര്‍ദിക് ബൗളിങ്ങില്‍ നാല് വിക്കറ്റും നേടി. ഹര്‍ദിക്ക് തന്നെയായിരുന്നു കളിയിലെ താരവും.

സൂര്യകുമാര്‍ 19 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ ഹൂഡ 33ഉം രോഹിത് 24ഉം റണ്‍ നേടി. അക്‌സര്‍ പട്ടേലും ദിനേഷ് കാര്‍ത്തിക്കും ഫിനിഷിങ്ങില്‍ മോശമല്ലാത്ത പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ 198 എന്ന മികച്ച ടോട്ടല്‍ കരസ്ഥമാക്കി.

മറുപടി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് പടയെ ഇന്ത്യന്‍ ബൗളിങ് അടക്കിനിര്‍ത്തുകയായിരുന്നു. നായകനായ ആദ്യ മത്സരത്തില്‍ തന്നെ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പൂജ്യത്തിന് പുറത്തായി. 36 റണ്‍സ് എടുത്ത മോയിന്‍ അലി ഒഴികെ മറ്റാരും ഇംഗ്ലണ്ട് നിരയില്‍ 30 റണ്‍സിന് മുകളില് നേടിയില്ല.

ശനിയാഴ്ച എഡ്ജ്ബാസ്റ്റണിലാണ് രണ്ടാം ട്വന്റി 20 മത്സരം.

Content Highlights: Hardik  Pandya creates new Record

We use cookies to give you the best possible experience. Learn more