| Tuesday, 2nd July 2024, 9:05 am

രോഹിത്തിന് ശേഷം ഇന്ത്യയുടെ ക്യാപ്റ്റനാകേണ്ടത് സഞ്ജു സാംസണ്‍; ബി.സി.സി.ഐ തഴഞ്ഞതോടെ ഹര്‍ഭജന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിനുള്ള ആവേശത്തിലാണ് ആരാധകര്‍. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ മത്സരത്തില്‍ ഇന്ത്യയുടെ അടുത്ത തലമുറയിലെ സൂപ്പര്‍ താരങ്ങളെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ സ്‌ക്വാഡിന്റെ ഭാഗമാണ്.

ശുഭ്മന്‍ ഗില്ലിനെ നായകനാക്കിയാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബി.സി.സി.ഐയുടെ ഈ നീക്കത്തിനെതിരെ ആരാധകര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.

ക്യാപ്റ്റന്‍സിയില്‍ ഗില്ലിന് എന്ത് മുന്‍പരിചയമാണ് ഉള്ളതെന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിച്ചത്. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്നെങ്കിലും സീസണിലെ ഏറ്റവും മോശം ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്നു ഗില്‍. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ടൈറ്റന്‍സ് ഫിനിഷ് ചെയ്തത്.

സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് അപെക്‌സ് ബോര്‍ഡ് ഗില്ലിനെ ക്യാപ്റ്റനാക്കിയതെന്നും ഇവര്‍ ചോദിക്കുന്നു. ഐ.പി.എല്ലിലെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സഞ്ജു ഒന്നിലധികം തവണ രാജസ്ഥാന്‍ റോയല്‍സിനെ പ്ലേ ഓഫിന് യോഗ്യരാക്കിയിരുന്നു. 2022ല്‍ സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ ഫൈനല്‍ കളിക്കുകയും ചെയ്തിരുന്നു.

രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ ടീമിനെ നയിച്ച നായകനെന്ന നേട്ടവും ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റന്‍ എന്ന റെക്കോഡും കഴിഞ്ഞ സീസണില്‍ സഞ്ജു സ്വന്തമാക്കിയിരുന്നു. ഇതെല്ലാം മറന്നുകൊണ്ടാണ് ഇന്ത്യ സിംബാബ്‌വന്‍ പര്യടനത്തില്‍ ഗില്ലിനെ ക്യാപ്റ്റന്‍സിയേല്‍പിച്ചത്.

ഇതോടെ രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യന്‍ നായകനാകാന്‍ യോഗ്യനായ താരം സഞ്ജു സാംസണ്‍ ആണെന്ന ഹര്‍ഭജന്‍ സിങ്ങിന്റെ പ്രസ്താവനകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ ടീമിനെ വിജയത്തിലെത്തിച്ചതിന് പിന്നാലെയാണ് ഭാജി സഞ്ജുവിനെ ഇന്ത്യയുടെ ഭാവി നായകനെന്ന് വിശേഷിപ്പിച്ചത്.

എക്‌സിലെഴുതിയ കുറിപ്പിലാണ് ഹര്‍ഭജന്‍ ഇക്കാര്യം പറഞ്ഞത്.

‘ഫോം എന്നത് താത്കാലികമാണെന്നും ക്ലാസ് എന്നത് ശാശ്വതമാണെന്നും യശസ്വി ജെയ്സ്വാള്‍ ഒരിക്കല്‍ക്കൂടി കാണിച്ചുതന്നിരിക്കുകയാണ്. ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആരായിരിക്കണം എന്നതിനെ സംബന്ധിച്ച് ഇനി ഒരു തര്‍ക്കവും ഉണ്ടാകേണ്ടതില്ല. സഞ്ജു സാംസണ്‍ ഉറപ്പായും ടി-20 ലോകകപ്പിനുള്ള ടീമില്‍ ഉണ്ടാകണം. ഇതിന് പുറമെ രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ അടുത്ത ടി-20 നായകനായും വളര്‍ത്തിയെടുക്കണം. എന്തെങ്കിലും സംശയമുണ്ടോ?’ ഹര്‍ഭജന്‍ കുറിച്ചു.

ടി-20 ലോകകപ്പില്‍ സഞ്ജുവിനെ പുറത്തിരുത്തിയതിനെ ന്യായീകരിക്കാമെന്നും എന്നാല്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയത് ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കുന്നതെല്ല എന്നും ആരാധകര്‍ പറയുന്നു.

അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരക്കാണ് ഇന്ത്യ ഹരാരെയിലേക്ക് പറക്കുന്നത്. ജൂലൈ ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.

അതേസമയം, കഴിഞ്ഞ ദിവസം സിംബാബ്‌വേ പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ താരം സിക്കന്ദര്‍ റാസയെ ക്യാപ്റ്റനാക്കിയാണ് ടീം സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

സിംബാബ്‌വേ സ്‌ക്വാഡ്

സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഫറാസ് അക്രം, ബ്രയന്‍ ബെന്നറ്റ്, ജോനാഥന്‍ കാംപ്ബെല്‍, ടെന്‍ഡാസ് ചതാര, ലൂക് ജോങ്‌വേ, ഇന്നസന്റ് കയിയ, ക്ലൈവ് മദാന്‍ദെ, വെസ്‌ലി മധേവരെ, താഡിവനാഷെ മരുമാണി, വെല്ലിങ്ടണ്‍ മസകദാസ, ബ്രാന്‍ഡന്‍ മറ്റൂവ, ബ്ലെസിങ് മുസബരാനി, ഡയണ്‍ മയേഴ്സ്, ആന്റം നഖ്‌വി, റിച്ചാര്‍ഡ് എന്‍ഗരാവ, മില്‍ട്ടണ്‍ ഷുംബ.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡേ.

ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനം

ആദ്യ മത്സരം – ജൂലൈ 6 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

രണ്ടാം മത്സരം – ജൂലൈ 7 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

മൂന്നാം മത്സരം – ജൂലൈ 10 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

നാലാം മത്സരം – ജൂലൈ 13 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

അവസാന മത്സരം – ജൂലൈ 14 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

Also Read: ചരിത്രത്തിലെ ആദ്യ താരം, വിസ്മയിപ്പിച്ച് പോര്‍ച്ചുഗല്‍ വന്മതില്‍; റൊണാൾഡോയുടെ കണ്ണീരിലും പറങ്കിപ്പട മുന്നോട്ട്

Also Read: ഇന്ത്യന്‍ വിമണ്‍സ് ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം സൃഷ്ടിച്ച് സ്‌നേഹ് റാണ! തൂക്കിയത് ആരും തൊടാത്ത് അപൂര്‍വ നേട്ടം!

Also Read: ഇന്ത്യന്‍ ഹെഡ് കോച്ച് സ്ഥാനത്തേക്ക് ദ്രാവിഡ് ഇല്ലെന്ന് പറഞ്ഞതിന് കാരണമുണ്ട്; വെളിപ്പെടുത്തലുമായി ജെയ് ഷാ!

Content highlight: Harbhajan Singh’s old statement about Sanju Samson resurface

We use cookies to give you the best possible experience. Learn more