| Tuesday, 9th May 2023, 10:17 pm

മത്സരം കഴിഞ്ഞില്ല, അതിന് മുമ്പ് തന്നെ രോഹിത്തിനെതിരെ വാളോങ്ങി ഇന്ത്യന്‍ ലെജന്‍ഡ്; തോല്‍വിക്ക് കാരണമായേക്കാവുന്ന മണ്ടന്‍ തീരുമാനത്തിനെതിരെ വിമര്‍ശനം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 54ാം മത്സരത്തിനാണ് മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. ഫാഫ് ഡു പ്ലെസിസിന്റെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് ഹോം ടീം നേരിടുന്നത്.

മത്സരത്തില്‍ ടോസ് നേടിയ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ വിരാട് കോഹ്‌ലിയെ വീഴ്ത്തി മുംബൈ ആദ്യ പ്രഹരമേല്‍പിച്ചിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിന്റെ പന്തില്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

വിരാട് പുറത്തായെങ്കിലും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും ഗ്ലെന്‍ മാക്‌സ്‌വെല്ലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. മാക്സി 33 പന്തില്‍ നിന്നും 68 റണ്‍സ് നേടിയപ്പോള്‍ ഫാഫ് ഡു പ്ലെസിസ് 41 പന്തില്‍ നിന്നും 65 റണ്‍സ് നേടി.

ഏട്ട് ബൗണ്ടറിയും നാല് സിക്സറുമായാണ് മാക്‌സ്‌വെല്‍ 68 റണ്‍സ് നേടിയത്. മൂന്ന് സിക്സറും അഞ്ച് ബൗണ്ടറിയുമാണ് ഫാഫിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 199 റണ്‍സാണ് ബെംഗളൂരു നേടിയത്.

ആര്‍.സി.ബി ഇന്നിങ്‌സില്‍ രോഹിത് ശര്‍മ ചെയ്ത ഏറ്റവും വലിയ പിഴവ് ചൂണ്ടിക്കാണിച്ച് രംഗത്തെത്തയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്.

ട്വീക്കര്‍മാര്‍ക്ക് മുമ്പില്‍ പതറുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കാന്‍ ചൗളക്ക് മറ്റൊരു ഓവര്‍ കൂടി നല്‍കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘മോശം ക്യാപ്റ്റന്‍സി, ഞാനായിരുന്നു ക്യാപ്റ്റനെങ്കില്‍ പിയൂഷ് ചൗളക്ക് ഞാന്‍ മറ്റൊരു ഓവര്‍ കൂടി നല്‍കിയേനെ. ഈ തീരുമാനം തെറ്റാണെന്ന് തെളിയിക്കും,’ ഹർഭജൻ പറഞ്ഞതായി ക്രിക്ടുഡേ റിപ്പോർട്ട് ചെയതു.ഹർഭജൻ പറഞ്ഞതായി ക്രിക്ടുഡേ റിപ്പോർട്ട് ചെയതു.

എന്നാൽ മത്സരത്തിൽ ചൗള നാല് ഓവറും എറിഞ്ഞിരുന്നു. നാല് ഓവറിൽ 41 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്.

അതേസമയം, 200 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ മുംബൈക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. ഹസരങ്ക എറിഞ്ഞ അഞ്ചാം ഓവറിലാണ് ഇഷാന്‍ കിഷനെയും രോഹിത്തിനെയും മുംബൈക്ക് നഷ്ടമായത്.

നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 52ന് രണ്ട് എന്ന നിലയിലാണ് മുംബൈ.

Content highlight: Harbhajan Singh Criticize Rohit Sharma

We use cookies to give you the best possible experience. Learn more