സഞ്ജു കാണിച്ച ഏറ്റവും വലിയ മണ്ടത്തരമാണത്, കളി തോറ്റെങ്കിൽ എല്ലാം തീരുമാനമായേനെ: രൂക്ഷവിമർശനവുമായി ഹർഭജൻ
Cricket
സഞ്ജു കാണിച്ച ഏറ്റവും വലിയ മണ്ടത്തരമാണത്, കളി തോറ്റെങ്കിൽ എല്ലാം തീരുമാനമായേനെ: രൂക്ഷവിമർശനവുമായി ഹർഭജൻ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th April 2024, 3:25 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ആറാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡൻ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇപ്പോഴിതാ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വരുത്തിയ ഒരു വലിയ പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ ഷിര്‍മോണ്‍ ഹെറ്റ്‌മെയറും റോവ്മന്‍ പാവലും ഉണ്ടായിട്ടും ആര്‍.അശ്വിനെ നേരത്തെ ഇറക്കിയത് രാജസ്ഥാന്റെ ഏറ്റവും വലിയ ഒരു പിഴവായിരുന്നു. മത്സരം തോറ്റിരുന്നുവെങ്കില്‍ ഈ നീക്കം ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു,’ ഹര്‍ബജന്‍ പറഞ്ഞു.

മത്സരത്തില്‍ ജുറെല്‍ പുറത്തായതിനു ശേഷം ആര്‍. അശ്വിന്‍ ആയിരുന്നു രാജസ്ഥാനായി ഇറങ്ങിയത്. ഹെറ്റ്‌മെയറും പവലും ഇറങ്ങാന്‍ ഉണ്ടായിരുന്നിട്ടും അശ്വിനെ ഇറക്കിയ രാജസ്ഥാന്റെ ഈ നീക്കം ഏറെ ശ്രദ്ധേയമായിരുന്നു. 11 പന്തില്‍ എട്ട് റണ്‍സ് നേടികൊണ്ടാണ് അശ്വിന്‍ പുറത്തായത്.

അതേസമയം ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലറിന്റെ ഒറ്റയാള്‍ പ്രകടനമാണ് രാജസ്ഥാനെ ജയത്തില്‍ എത്തിച്ചത്. 60 പന്തില്‍ പുറത്താവാതെ 107 റണ്‍സ് നേടി കൊണ്ടായിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 178.33 സ്‌ട്രൈക്ക് റേറ്റില്‍ ഒമ്പത് ഫോറുകളും ആറ് സിക്‌സുകളുമാണ് താരം നേടിയത്. റിയാന്‍ പരാഗ് 14 പന്തില്‍ 34 റണ്‍സും പവല്‍ 26 റണ്‍സും നേടി നിര്‍ണായകമായി.

ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്നും ആറു വിജയവും ഒരു തോല്‍വിയും അടക്കം 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ 22ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍സിന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.

Content Highlight: Harbajan Singh Criticize Rajasthan Royals