| Saturday, 13th April 2024, 4:05 pm

ഞാൻ ആ ടീമിൽ ഉണ്ടായിരുന്നെങ്കിൽ അവനെ അടിക്കുമായിരുന്നു: ഇന്ത്യൻ സൂപ്പർ താരത്തിനെതിരെ ഹർഭജൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പില്‍സിന് ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ആറ് വിക്കറ്റുകള്‍ക്കാണ് ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയത്.

ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാഹുലും സംഘവും ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടീം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ ക്യാപിറ്റല്‍സ് 18.1 ഓവറില്‍ ആറ് വിക്കറ്റ് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ 22 പന്തില്‍ 32 റണ്‍സ് നേടി മികച്ച തുടക്കമാണ് ക്യാപ്പിറ്റല്‍സിന് പ്രിത്വി ഷാ നല്‍കിയത്. 145.45 പ്രഹരശേഷിയില്‍ ബാറ്റ് ചെയ്ത താരം ആറ് ഫോറുകളാണ് നേടിയത്. മത്സരത്തില്‍ ആറാം ഓവര്‍ എറിഞ്ഞ രവി ബിഷ്‌ണോയിയുടെ അവസാന പന്തില്‍ നിക്കോളാസ് പൂരന് ക്യാച്ച് നല്‍കിയാണ് ഷാ പുറത്തായത്.

ഇപ്പോഴിതാ മത്സരത്തില്‍ അനാവശ്യമായ ഷോട്ടിലൂടെ പുറത്തായ ഷാക്കെതിരെ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘അവന്‍ അവിടെ എന്ത് ചെയ്യുകയായിരുന്നു? ഞാന്‍ ദല്‍ഹി ക്യാപിറ്റല്‍സില്‍ ആയിരുന്നുവെങ്കില്‍ അവനെ തുടര്‍ച്ചയായി അടിക്കുമായിരുന്നു. മത്സരത്തില്‍ ആ സമയത്ത് ആ ഷോട്ടിന്റെ ഒരു ആവശ്യവും ഇല്ലായിരുന്നു. പ്രിത്വി വെറുതെ ദല്‍ഹിയെ കുഴപ്പത്തിലാക്കി. മത്സരങ്ങളില്‍ ഷോട്ടുകള്‍ക്ക് പോകുന്ന ശീലം അവനുണ്ട്. അത് ഒഴിവാക്കേണ്ടതായിരുന്നു,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

പ്രിത്വി ഷാക്ക് പുറമെ ദല്‍ഹിക്കായി ജേക്കര്‍ ഫ്രാസര്‍ മക്കര്‍ക് 35 പന്തില്‍ 55 റണ്‍സും നായകന്‍ റിഷബ് പന്ത് 24 പന്തില്‍ 41 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ദല്‍ഹി ബൗളിങ്ങില്‍ കുല്‍ദീവ് യാദവ് മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നിലവില്‍ ആറ് മത്സരങ്ങള്‍ നിന്ന് രണ്ടു വിജയവും നാല് തോല്‍വിയുമായി നാല് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ദല്‍ഹി. ഏപ്രില്‍ 17ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ദല്‍ഹിയുടെ അടുത്ത മത്സരം. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയം ആണ് വേദി.

Content Highlight: Harbajan Singh Criticize Prithvi Shaw

We use cookies to give you the best possible experience. Learn more