പത്തനംതിട്ട: വിദ്യാർഥിനിയെ 64 പേർ പീഡിപ്പിച്ച കേസ് വിപുലമായി അന്വേഷിക്കാൻ 25 അംഗ സംഘത്തെ നിയോഗിച്ച് സർക്കാർ. പത്തനംതിട്ട പൊലീസ് ചീഫ് വി.ജി. വിനോദ്കുമാർ, ഡി.വൈ.എസ്.പി എസ്. നന്ദകുമാർ, പത്തനംതിട്ട ഇലവുംതിട്ട, റാന്നി, വനിത പൊലീസ് എസ്.എച്ച്.ഒമാർ എന്നിവരാണ് ടീം അംഗങ്ങൾ. ഡി.ഐ.ജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിലാകും അന്വേഷണം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇതുവരെ 14 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അറസ്റ്റിലാകുന്നവർക്കെതിരെ ഒരുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നടപടികൾ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. അറസ്റ്റ് ഭയന്ന് പ്രതികളിൽ പലരും ഒളിവിൽ പോയതും അന്വേഷണം വിപുലപ്പെടുത്താൻ കാരണമായി.
ശബരിമല മകരവിളക്ക് ഉത്സവത്തിൻ്റെ സുരക്ഷ ക്രമീകരണങ്ങളുടെ തിരക്കിലാണ് ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ. മകരവിളക്ക് കഴിഞ്ഞാൽ അന്വേഷണം വേഗത്തിലാക്കും പിടിയിലാകുന്നവർക്കെതിരെ ശാസ്ത്രീയ, സാഹചര്യത്തെളിവുകളും ഡിജിറ്റൽ വിവരങ്ങളും ശേഖരിച്ച ശേഷമാകും കുറ്റപത്രം സമർപ്പിക്കുന്നത് അഞ്ചുവർഷമായി നടന്ന പീഡനമായതിനാൽ പ്രതികളും പെൺകുട്ടിയുമായി നടന്ന മൊബൈൽ ഫോൺ ചാറ്റിങ്ങിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കാൻ മൊബൈൽ കമ്പനികളെ സമീപിക്കേണ്ടതുണ്ട്.
രണ്ടുവർഷത്തിൽ കൂടുതലുള്ള ഡാറ്റകൾ ചില മൊബൈൽ കമ്പനികൾ സൂക്ഷിക്കാറില്ലാത്തത് വെല്ലുവിളിയായേക്കും. പീഡിപ്പിച്ച നാൽപതോളം പേരുടെ നമ്പറുകളാണ് പെൺകുട്ടി പിതാവിൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ ഡയറിയിലും നോട്ട്ബുക്കിലും മറ്റുള്ളവരുടെ പേരുകളുണ്ട് ഈ ഡയറിയും അമ്മയുടെ ഫോണും പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയില്‍ അറുപതിലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 18 വയസുകാരി വെളിപ്പെടുത്തിയത്. സി. ഡബ്ലിയു.സിക്ക് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സി.ഡബ്ള്യു .സിക്ക് ലഭിച്ച മൊഴി നേരിട്ട് പത്തനംതിട്ട എസ്.പിക്ക് കൈമാറി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.
Content Highlight: Harassment of a student in Pathanamthitta; 25 member team to investigate