| Sunday, 10th July 2022, 10:57 am

സ്വാമി ഗുരുപ്രസാദിനെതിരെയുള്ള പീഡനപരാതി; പൊലീസ് മൊഴി തിരുത്തി, പ്രതിയെ രക്ഷിക്കുന്ന നിലപാട്; ഗുരുതര ആരോപണവുമായി യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ശിവഗിരി ധര്‍മസംഘം ഭരണസമിതി അംഗമായ സ്വാമി ഗുരുപ്രസാദിനെതിരെ പീഡനപരാതി നല്‍കിയ യുവതി. തന്റെ മൊഴി തിരുത്തിയാണ് പൊലീസ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു യുവതിയുടെ ആരോപണം.

മലയാപ്പുഴ പൊലീസാണ് മൊഴി തിരുത്തിയതെന്ന് യുവതി ആരോപിക്കുന്നു.

കേസിന്റെ കാര്യങ്ങള്‍ അന്വേഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍, പരാതിയില്ലെന്ന് മൊഴി നല്‍കിയതിനാല്‍ ഫയല്‍ ക്ലോസ് ചെയ്തെന്നായിരുന്നു മറുപടി. ഇതോടെയാണ് പൊലീസ് മൊഴി തിരുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് മനസിലായതെന്ന് യുവതി പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു യുവതി ഇക്കര്യം വെളിപ്പെടുത്തിയത്.

പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഇതിന് പിന്നാലെ വീണ്ടും ഡി.ജി.പിക്ക് പരാതി നല്‍കിയെന്നും യുവതി പറയുന്നു.

വര്‍ക്കല പൊലീസിന് ഈ പരാതി ഡി.ജി.പി കൈമാറിയെങ്കിലും അമേരിക്കയില്‍ വെച്ച് നടന്ന സംഭവത്തിന് അവിടെയെത്തി അന്വേഷണം നടത്തണമെന്ന കാര്യം പ്രായോഗികമല്ലെന്നും കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് വര്‍ക്കല മുന്‍ സി.ഐ പ്രശാന്ത് അറിയിച്ചത്.

പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അനാസ്ഥക്ക് പിന്നാലെ സ്വാമി ഗുരുപ്രസാദിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ക്കല കോടതിയെ സമീപിച്ചിരിക്കുകയാണ് പരാതിക്കാരി.

ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വാമി ഗുരുപ്രസാദ് തന്നെ പീഡിപ്പിച്ചുവെന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശിനിയായ മലയാളി നേഴ്‌സ് പൊലീസില്‍ പരാതി നല്‍കിയത്.

വടക്കന്‍ അമേരിക്കയില്‍ ശിവഗിരി മഠത്തിന് കീഴില്‍ ആശ്രമം സ്ഥാപിക്കാന്‍ വേണ്ടി യു.എസിലെ ടെക്‌സസില്‍ എത്തിയ സമയത്താണ് സ്വാമി ഗുരുപ്രസാദ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

2019 ജൂലൈ 19ന് ടെക്‌സസിലെ തന്റെ വീട്ടില്‍ സ്വാമി ഗുരുപ്രസാദ് അതിഥിയായെത്തിയ സമയത്ത് സ്വാമി ഗുരുപ്രസാദ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ശാരീരികമായി ആക്രമിച്ചുവെന്നുമാണ് പരാതി.

പിന്നീട് സ്വാമി യുവതിക്ക് സ്വന്തം നഗ്‌ന വീഡിയോകള്‍ അയക്കുകയും ചെയ്തു. നഗ്നനായി യോഗ ചെയ്യുന്ന വീഡിയോയാണ് ഇയാള്‍ യുവതിക്ക് വാട്ട്‌സ്ആപ്പില്‍ അയച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ ശിവഗിരി മഠത്തില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ യുവതിയെയും ഭര്‍ത്താവിനെയും കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് സ്വാമി ഗുരുപ്രസാദ് ഭീഷണി മുഴുക്കി. ശിവഗിരി മഠം നടപടിയെടുക്കുമെന്ന ഘട്ടത്തില്‍ തനിക്കെതിരെ അമേരിക്കന്‍ കോടതിയില്‍ സ്വാമി മാനനഷ്ടക്കേസ് നല്‍കിയിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.

മാനനഷ്ടക്കേസ് അടിസ്ഥാനമില്ലെന്ന് കണ്ട് കോടതി തള്ളിക്കളയുകയും കോടതി ചിലവായി തനിക്കും ഭര്‍ത്താവിനും 30 ലക്ഷത്തോളം ഇന്ത്യന്‍ രൂപ കൊടുക്കാന്‍ വിധിക്കുകയും ചെയ്തിരുന്നെന്നും എന്നാല്‍ ഈ തുക അടക്കുന്ന കാര്യത്തില്‍ സ്വാമി പ്രതികരിച്ചില്ലെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.

സംഭവം പുറത്തുപറഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് സ്വാമി ഗുരുപ്രസാദ് യുവതിയെയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിലുണ്ട്.

സ്വാമി ഗുരുപ്രസാദിന്റെ അനുയായികള്‍ തനിക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയെന്നും തന്റെ അമ്മയെ സ്വാമിയുടെ അളുകള്‍ എന്ന് പറയുന്നവര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.

Content Highlight: Harassment complaint against Swami Guruprasad; victim says police changed her statement

We use cookies to give you the best possible experience. Learn more