Film News
പ്രേം നസീറിന്റെ കാലം മുതലുള്ള പ്ലോട്ട്; സംശയങ്ങള്‍ ബാക്കിയാക്കുന്ന കുഞ്ചാക്കോ ബോബന്റെ മൈക്കിള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 04, 05:42 pm
Saturday, 4th March 2023, 11:12 pm

രജിഷ വിജയന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ പകലും പാതിരാവും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരു ഗ്രാമത്തിലെ വീടിനെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.

Spoiler Slert

പകലും പാതിരാവിലും ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം രജിഷ വിജയന്റേതാണ്. അത് കഴിഞ്ഞാല്‍ പ്രധാന്യം കുഞ്ചാക്കോ ബോബനാണ്. ഇയാള്‍ മൊത്തത്തില്‍ ഒരു മിസ്റ്ററിയുള്ള കഥാപാത്രമാണ്. മലയാള സിനിമയില്‍ മുമ്പ് പരീക്ഷിച്ചിട്ടുള്ള പ്ലോട്ടാണ് കുഞ്ചാക്കോ ബോബന്റേത്. ചിത്രത്തിന്റെ തുടക്കത്തില്‍ ഈ കഥാപാത്രം പല സംശയങ്ങളും ഉയര്‍ത്തും.

ഈ കഥാപാത്രം തുടക്കത്തില്‍ ചില എക്‌സ്പ്രഷനുകള്‍ ഒക്കെയിട്ട് എന്തിനാണ് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന കണ്‍ഫ്യൂഷന്‍ പ്രേക്ഷകര്‍ക്കുണ്ടാവും. അതിനൊപ്പം ബി.ജി.എമ്മിന്റെ അതിപ്രസരം കൂടി ചേരുമ്പോള്‍ അലോസരം കൂടുകയാണ്. സാം സി.എസിന്റെ ബി.ജി.എം മാസ് എലമെന്റും മിസ്റ്ററിയും കൂടികലര്‍ന്ന് മികച്ച് നില്‍ക്കുന്നുണ്ടെങ്കിലും ഈ സിനിമയില്‍ അതിന്റെ ആവശ്യമെന്തായിരുന്നു എന്ന തോന്നലാണ് ഉണ്ടാവുക.

കാരണം സിനിമ അവസാനിക്കുമ്പോഴാണ് ഈ കഥാപാത്രത്തെ പറ്റി ഒരു വ്യക്തതയുള്ള ചിത്രം ലഭിക്കുക. അതാണെങ്കിലോ പ്രേം നസീറിന്റെ കാലം മുതല്‍ തന്നെ മലയാള സിനിമയില്‍ പരീക്ഷിക്കുന്നതാണ്. ഇങ്ങനെ കാലാകാലങ്ങളായി കണ്ടുവന്ന ചില ഘടകങ്ങളുണ്ടെങ്കിലും ചില പുതിയ കാര്യങ്ങളും സിനിമയിലുണ്ട്. അതിലൊന്ന് നായികാ കഥാപാത്രത്തെ കൈകാര്യം ചെയ്ത രീതിയാണ്.

മുമ്പ് മലയാള സിനിമയിലെ മലയോര ഗ്രാമങ്ങളില്‍ കാണാറുള്ള നിഷ്‌കളങ്കയായ പാവം പിടിച്ച പെണ്ണല്ല രജിഷയുടെ മേഴ്സി. വീട്ടില്‍ വന്ന് ഭീഷണി മുഴക്കുന്ന ക്രൂരനായ പലിശക്കാരന്‍ മുതലാളിയോട് ‘കുരക്കാതിരിക്കെടാ പട്ടി’ എന്ന് പറയാനുള്ള ഉശിര് മേഴ്സിക്കുണ്ട്.

ചെറുപ്പത്തില്‍ അനുഭവിക്കുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും ഒരു വ്യക്തിയേയും അയാളുടെ സ്വഭാവവും രൂപപ്പെടുന്നതില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്. കുട്ടിക്കാലം മുതലുള്ള ദുരിതങ്ങള്‍ മേഴ്സിയെ എങ്ങനെ മാറ്റിയെടുത്തു എന്ന് വ്യക്തമായി കാണിച്ചുതരാന്‍ സിനിമക്കായി.

Content Highlight: characterstics of micheal by kunjako boban in pakalum pathiravum