| Friday, 21st May 2021, 3:06 pm

കൊവിഡ് കാലത്ത് തന്റെ സഹപ്രവര്‍ത്തകരെ നേരിട്ട് വിളിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയ മറ്റൊരു വ്യക്തിയില്ല; മോഹന്‍ലാലിന് ആശംസകളുമായി എം.എ നിഷാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ എം എ നിഷാദ്. താരം എന്നതിനുപരിയായി കൊവിഡ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ സിനിമ രംഗത്തെ തന്റെ സഹപ്രവര്‍ത്തകരെ നേരിട്ട് വിളിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയ മറ്റൊരു വ്യക്തിയില്ലെന്ന് നിഷാദ് പറഞ്ഞു.

നടനവിസ്മയത്തിന് അപ്പുറം ഇതാണ് മോഹന്‍ലാലെന്ന മനുഷ്യനെ വ്യത്യസ്തനാക്കുന്നതെന്നും നിഷാദ് പറഞ്ഞു. താന്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിഞ്ഞപ്പോഴും മോഹന്‍ലാല്‍ തന്റെ വിവരങ്ങള്‍ ആന്റണി പെരുമ്പാവൂര്‍ വഴി അന്വേഷിച്ചിരുന്നു.

താന്‍ നിര്‍മ്മിച്ചതും സംവിധാനം ചെയ്ത ചിത്രങ്ങളിലുമായി മധു സാര്‍ മുതല്‍ പുതു തലമുറയിലെ ഫഹദ് ഫാസില്‍ വരെ ഏകദേശം നൂറ്റി അമ്പതോളം താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.അവരില്‍ തന്റെ സുഖവിവരം അന്വേഷിച്ചത് എന്റെ സിനിമയില്‍ അഭിനയിക്കാത്ത മോഹന്‍ലാലായിരുന്നെന്നും നിഷാദ് പറഞ്ഞു.

ജാഡയുടേയും, അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും, അസൂയയുടേയും കറുത്ത കണ്ണട, ലാലിന്റെ മുഖത്ത് നിങ്ങള്‍ കാണില്ല. നിങ്ങളാരുമായിക്കോട്ടെ, ലാലേട്ടാ എന്ന ഒറ്റ വിളിയില്‍, നിങ്ങളോട് ഒരു പുഞ്ചിരി കൊണ്ടെങ്കിലും തിരിച്ച് അദ്ദേഹം സംവദിച്ചിരിക്കുമെന്നും നിഷാദ് പറഞ്ഞു.

സ്വന്തം കഴിവില്‍ വിശ്വാസമുളള നടനാണ് മോഹന്‍ലാല്‍ കൂടെ അഭിനയിക്കുന്നവരേ, തന്നോടൊപ്പം ചേര്‍ത്ത് നിര്‍ത്തുന്ന നടന്‍. സംസ്‌ക്കാരവും, തറവാടിത്വവും, ഒരേപോലെ കാത്ത് സൂക്ഷിക്കുന്ന മനുഷ്യന്‍. മോഹന്‍ലാലുമായി,വളരെ വലിയ ബന്ധമൊന്നുമില്ല എനിക്ക്. പക്ഷെ,എന്റ്റെ,ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലൊക്കെ അദ്ദേഹത്തിന്റ്റെ സാന്നിധ്യം ഉണ്ടായിരുന്നു.

അതിലൊന്നാണ്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഞാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനില്‍ നിന്നും സ്വീകരിക്കുമ്പോള്‍ വേദിയിലെ ലാലേട്ടന്റെ സാന്നിധ്യം. ഹരിപ്പാട്ടെ അദ്ദേഹത്തിന്റ്റെ തീയറ്റര്‍ സമുച്ചയത്തിന്റ്റെ ഉത്ഘാടനത്തിന് ചെറിയാന്‍ കല്പകവാടിക്കൊപ്പം, തന്നേയും ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം അമ്മയെ ഇത്രയും സ്നേഹിക്കുന്ന മകന്‍. അതാണ് പരസ്യമായി പറയേണ്ട മോഹന്‍ലാലിന്റെ ഏറ്റവും വലിയ സവിശേഷതയെന്നും നിഷാദ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

എം.എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

മോഹന്‍ലാല്‍ ദിനം…

ഇന്ന് മലയാളത്തിന്റെ മഹാനടന്‍ ശ്രീ മോഹന്‍ലാലിന്റെ ജന്മദിനമാണ്. മലയാള സിനിമ പ്രേക്ഷകരുടെ മനസ്സില്‍ അഭിനയത്തിന്റെ മായാജാലങ്ങളാല്‍ വിസ്മയപ്പിച്ച അതുല്ല്യ കലാകാരന്‍. തിരുവനന്തപുരം എനിക്കെന്നും പ്രിയപ്പെട്ട നഗരമാണ്. വല്ലാത്ത പോസിറ്റിവിറ്റി നല്‍കുന്ന നഗരം. എന്റ്റെ ശൈശവം, ബാല്യം,കൗമാരം,യുവത്വമെല്ലാം,ആ നഗരത്തിന്റ്റെ ഗൃഹാതുരത്വം ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഗതകാല സ്മരണകളാല്‍ സമ്പന്നമാണ്.

ആ ഔര്‍മ്മകളില്‍,അന്നത്തെ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക്, ഒഴിച്ച് കൂടാനാകാത്ത രണ്ടേ രണ്ട് കാര്യം മാത്രം ഒന്ന്, SFI യുടെ നക്ഷത്രാങ്കിത ശുഭ്രപതാക കൈകളിലേന്തിയ മുദ്രാവാക്യങ്ങളും രണ്ട്,മോഹന്‍ ലാല്‍ ചിത്രങ്ങളുടെ,
റിലീസ് ദിനവും. രണ്ടും,ഞങ്ങള്‍ക്ക് ആഘോഷങ്ങളായിരുന്നു. മലയാള സിനിമയിലെ ആണത്തമുളള അധോലോക നായകന്‍ വിന്‍സെന്റ് ഗോമസ്, രാജാവിന്റെ മകനലൂടെ പിറവി എടുക്കുന്നത് എന്റ്റെ മാര്‍ ഇവാനിയോസ് കോളജ് കാലഘട്ടത്തിലാണ്.

ഇന്നും പ്രണയത്തിന്റെ,പുതിയ തലങ്ങള്‍ ശൃഷ്ടിച്ച, പത്മരാജനെന്ന അതുല്ല്യ പ്രതിഭയുടെ,തൂവാനതുമ്പികള്‍ എന്ന ചിത്രത്തിലെ, ക്ളാരയുടെ ജയകൃഷ്ണന്‍ അന്നോളം പറയാത്ത, പ്രണയത്തിന്റ്റെ, കാമനയുടെ, പുതു ചരിത്രമെഴുതി. Soul mate അഥവാ, ആത്മസൗഹൃദത്തില്‍
പ്രണയത്തിന്റ്റെ കാണാപ്പുറങ്ങളില്‍, ജയകൃഷ്ണന്‍, എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മോഹന്‍ലാല്‍, ഇന്നും നമ്മെ, നൊസ്റ്റാള്‍ജിയയിലേക്ക് കൊണ്ട് പോകുന്നു.

സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലൂടെ ലാളിത്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് മോഹന്‍ലാല്‍ മികവേകി. നമ്മളിലൊരാളായി ഇന്നും, വെളളിത്തിരയിലും, പുറത്തും, തുടരുന്ന ആത്മ ബന്ധം. മോഹന്‍ലാല്‍, എന്നും, സാധാരണക്കാരനാണ് അദ്ദേഹം, സഹജീവികളോട്, മാന്യമായി പെരുമാറുകയും, കാരുണ്യമുളള, വ്യക്തിയുമാണ്. കഴിഞ്ഞ കോവിഡ് കാലത്ത്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രമല്ല, താന്‍ തൊഴിലെടുക്കുന്ന, സിനിമ രംഗത്തെ സാധാരണ തൊഴിലാളികള്‍ക്ക്,സഹായ ഹസ്തവുമായി മുന്നിലുണ്ടായിരുന്നു.

കൊവിഡ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ,സിനിമ രംഗത്തെ തന്റെ സഹപ്രവര്‍ത്തകരെ നേരിട്ട് വിളിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയ മറ്റൊരു വ്യക്തിയില്ല എന്നുളളതാണ് സത്യം. അതൊക്കെയാണ്, ലാല്‍ എന്ന മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. ജാഡയുടേയും, അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും, അസൂയയുടേയും കറുത്ത കണ്ണട, ലാലിന്റെ മുഖത്ത് നിങ്ങള്‍ കാണില്ല. നിങ്ങളാരുമായിക്കോട്ടെ, ലാലേട്ടാ എന്ന ഒറ്റ വിളിയില്‍, നിങ്ങളോട് ഒരു പുഞ്ചിരി കൊണ്ടെങ്കിലും തിരിച്ച് അദ്ദേഹം സംവദിച്ചിരിക്കും.

സ്വന്തം കഴിവില്‍ വിശ്വാസമുളള നടനാണ് മോഹന്‍ലാല്‍ കൂടെ അഭിനയിക്കുന്നവരേ, തന്നോടൊപ്പം ചേര്‍ത്ത് നിര്‍ത്തുന്ന നടന്‍. സംസ്‌ക്കാരവും, തറവാടിത്ത്വവും, ഒരേപോലെ കാത്ത് സൂക്ഷിക്കുന്ന മനുഷ്യന്‍. മോഹന്‍ലാലുമായി,വളരെ വലിയ ബന്ധമൊന്നുമില്ല എനിക്ക്. പക്ഷെ,എന്റെ,ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അതിലൊന്നാണ്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഞാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനില്‍ നിന്നും സ്വീകരിക്കുമ്പോള്‍ വേദിയിലെ ലാലേട്ടന്റെ സാന്നിധ്യം. ഹരിപ്പാട്ടെ അദ്ദേഹത്തിന്റ്റെ തീയറ്റര്‍ സമുച്ചയത്തിന്റെ ഉത്ഘാടനത്തിന് ചെറിയാന്‍ കല്പകവാടിക്കൊപ്പം, എന്നേയും ക്ഷണിച്ചത്.

കൊവിഡ് എന്ന മഹാമാരി,പിടിപെട്ട് ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ആന്റണി വഴി എന്റെ അസുഖ വിവരങ്ങള്‍ തിരക്കിയ മോഹന്‍ലാലിനെ ഞാനെങ്ങനെ മറക്കും. ഞാന്‍ നിര്‍മ്മിച്ചതും, സംവിധാനം ചെയ്ത ചിത്രങ്ങളിലുമായി, മധു സാര്‍ മുതല്‍ പുതു തലമുറയിലെ, ഫഹദ് ഫാസില്‍ വരെ ഏകദേശം നൂറ്റി അമ്പതോളം താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്..അവരില്‍ എന്റെ അസുഖവിവരങ്ങള്‍ തിരക്കി വിളിച്ച വിരലില്‍ എണ്ണാവുന്ന താരങ്ങളില്‍ ഒരാളാണ് എന്റെ സിനിമകളില്‍ അഭിനയിക്കാത്ത മോഹന്‍ലാല്‍.

എന്റെ പിതാവും ലാലേട്ടന്റെ അച്ഛന്‍ ശ്രീ വിശ്വനാഥന്‍ നായര്‍സാറും സുഹൃത്തുക്കളായിരുന്നു. കൂടുതല്‍ കാലവും ജോലി ചെയ്തത് തിരുവനന്തപുരത്തും. അത് കൊണ്ട് തന്നെ അനന്തപദ്മനാഭന്റെ നാടും മോഹന്‍ലാലും, എനിക്കെന്നും പ്രിയപ്പെട്ടവ തന്നെ..

മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ പാടവത്തെ പറ്റി ഒരുപാട് പറയേണ്ട കാര്യമില്ല. ലാല്‍ കഥാപാത്രത്തെ,തന്നിലേക്ക് ആവാഹിക്കും,എന്നിട്ട് അനായാസേന നമ്മളിലേക്ക് പകരും…നാച്ചുറല്‍ ആക്ടറാണദ്ദേഹം. വാനപ്രസ്ഥവും, സദയവുമാണ്, അതിന് വിപരീതമായി അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍.

ഒരിക്കില്‍ ഒരു മാധ്യമ സൂഹൃത്ത് എന്നോട് ചോദിച്ചു, മോഹന്‍ലാലിന്റെ വിജയത്തിന്റെ രഹസ്യമെന്താണ് എന്ന്. ഞാന്‍ പറഞ്ഞു അതില്‍ രഹസ്യമൊന്നുമില്ല. അത് അദ്ദേഹത്തിന്റെ അര്‍പ്പണ മനോഭാവവും ഗുരുത്വവുമാണ്. എല്ലാത്തിനുമുപരി അദ്ദേഹത്തിന്റെ അമ്മയുടെ അനുഗ്രഹമാണ്.

ഒരമ്മയേ, ഇത്രയും സ്നേഹിക്കുന്ന മകന്‍. അതാണ് പരസ്യമായി പറയേണ്ട മോഹന്‍ലാലിന്റെ ഏറ്റവും വലിയ സവിശേഷത. മലയാള സിനിമയില്‍, ഇനിയും കരുത്തുളള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാനുളള,അവസരവും, ഭാഗ്യവും ലാലേട്ടനുണ്ടാവട്ടെ, എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് കൊണ്ടും, പ്രാര്‍ത്ഥിച്ചുകൊണ്ടും അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു..

പ്രിയ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ !

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Happy Birthday Mohanlal MA Nishad give wishes Birthday for Mohanlal

We use cookies to give you the best possible experience. Learn more