| Sunday, 3rd December 2023, 9:12 am

ഇനി ചർച്ചകളില്ല; ഇസ്രഈൽ ആക്രമണം അവസാനിച്ചതിന് ശേഷം മാത്രമേ ബന്ദികളെ മോചിപ്പിക്കൂ: ഹമാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിൽ ഇസ്രഈൽ ഭരണകൂടത്തിന്റെ വംശീയ ഉന്മൂലനം അവസാനിപ്പിക്കാതെ ഇസ്രഈലുമായി ബന്ദികളുടെ കൈമാറ്റം ഉണ്ടാകില്ലെന്ന് ഹമാസ്.

‘തടവുകാരുടെ കാര്യത്തിൽ ഇനി ചർച്ചകൾ ഒന്നുമില്ല. സയണിസ്റ്റ് തീവ്രവാദം പൂർണമായും അന്തിമമായും അവസാനിക്കാതെ ഇനി കൈമാറ്റങ്ങൾ ഉണ്ടാകില്ല എന്നതാണ് ഹമാസിന്റെ ഔദ്യോഗിക നിലപാട്,’ ഹമാസ് രാഷ്ട്രീയ ബ്യൂറോയുടെ ഡെപ്യൂട്ടി മേധാവി സാലിഹ് അൽ അരൂരി അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ഏഴ് ദിവസത്തെ വെടിനിർത്തൽ ഉടമ്പടി പ്രകാരം നൂറുകണക്കിന് തടവുകാരെ ഇരുപക്ഷത്ത് നിന്നുമായി മോചിപ്പിച്ചിരുന്നു.

ഗസയിൽ ഇസ്രഈലി ആക്രമണത്തിൽ ഇതുവരെ 15,200ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. 40,000ത്തിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഗസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം യുദ്ധത്തിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

അതേസമയം സ്ത്രീകളെയും കുട്ടികളെയും വിദേശ പൗരന്മാരെയും മോചിപ്പിക്കുന്നതിന് ഹമാസ് നിബന്ധനകളൊന്നും വെച്ചിട്ടില്ലെന്നും അവർ തങ്ങളുടെ ലക്ഷ്യമല്ലെന്നും അരൂരി പറഞ്ഞു.

ബാക്കിയുള്ള ഇസ്രഈലി ബന്ദികൾ സൈനികരാണെന്നും അവരുടെ മോചനം സംബന്ധിച്ച് ഇസ്രഈൽ ആക്രമണം അവസാനിക്കാതെ ചർച്ചകളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ദിനം തൊട്ട് തന്നെ ഇസ്രഈലി ബന്ദികളെ മോചിപ്പിക്കണമെങ്കിൽ ഫലസ്‌തീനി തടവുകാരെ വിട്ടയക്കണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Hamas: No more prisoner exchanges until complete end of Israeli war on Gaza

We use cookies to give you the best possible experience. Learn more