'പുറത്തുതട്ടി ദുല്‍ഖര്‍ പറഞ്ഞതെന്താണെന്ന് മനസിലായില്ല, കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഉദ്ദേശിച്ചതെന്താണെന്ന് കിട്ടി'
Film News
'പുറത്തുതട്ടി ദുല്‍ഖര്‍ പറഞ്ഞതെന്താണെന്ന് മനസിലായില്ല, കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഉദ്ദേശിച്ചതെന്താണെന്ന് കിട്ടി'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th July 2023, 2:39 pm

എ.ബി.സി.ഡിയില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഹക്കിം ഷാ. ദുല്‍ഖറിനൊപ്പം അഭിനയിക്കാം എന്ന ആവേശത്തിലാണ് സെറ്റിലേക്ക് പോയതെന്നും എന്നാല്‍ ആദ്യത്തെ ഷോട്ട് തന്നെ 22 ടേക്ക് പോയെന്നും ഹക്കിം ഷാ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹക്കിം ഷാ.

‘ദുല്‍ഖറിന്റെ ഓപ്പോസിറ്റ് നിന്ന് അഭിനയിക്കാം എന്നൊക്കെ പറഞ്ഞാണ് എ.ബി.സി.ഡിയിലേക്ക് വരുന്നത്. പക്ഷേ ഫസ്റ്റ് ഡേ തന്നെ ഒരു സീന്‍ 22 ടേക്ക് പോയി. അത് കഴിഞ്ഞപ്പോള്‍ ഡി.ക്യു വന്ന് വാച്ച് യുവര്‍ ബാക്ക്, ബോയ് എന്ന് പറഞ്ഞ് പുറത്ത് തട്ടിയിട്ട് പോയി. വാച്ച് യുവര്‍ ബാക്കോ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലായില്ല.

കുറച്ച് നാള്‍ കഴിഞ്ഞപ്പോളാണ് ആരും ഉണ്ടാവില്ല, നിനക്ക് നീയേ ഉള്ളൂ, സൂക്ഷിച്ചും കണ്ടുമൊക്കെ ചെയ്യെന്നാണ് പറഞ്ഞതെന്ന് മനസിലായത്,’ ഹക്കിം ഷാ പറഞ്ഞു.

ചാര്‍ലിയില്‍ ദുല്‍ഖറിന്റെ ഡ്യൂപ്പായി അഭിനയിച്ചതിനെ പറ്റിയും ഹക്കിം ഷാ സംസാരിച്ചു. ‘ചാര്‍ലിയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അപ്പോള്‍ എല്ലാ പണിയും ചെയ്യണം. ആ സമയത്ത് ചില ഷോട്ട്‌സ് ഉണ്ടാവും. സജഷന്‍ മാത്രം മതിയായിരിക്കും. വെറുതേ ഒരു ആര്‍ടിസ്റ്റിനെ നിര്‍ത്തി ബുദ്ധിമുട്ടിക്കണ്ടല്ലോ.

കോസ്റ്റ്യൂം ഇട്ട് പോവും, ചിലപ്പോള്‍ ഷോള്‍ഡര്‍ കാണിച്ചാല്‍ മതിയാവും. ദുല്‍ഖറിന് കാല് വയ്യാതായപ്പോള്‍ ഓടേണ്ടി വന്നു. പാര്‍വതിയുമായി സ്‌കൂട്ടറില്‍ പോകുന്ന രംഗത്തിലും ഞാനായിരുന്നു വണ്ടി ഓടിച്ചത്. അവിടെ ദുല്‍ഖര്‍ വേണമെന്നില്ലായിരുന്നു എന്ന് മാര്‍ട്ടിന്‍ സാര്‍ പറഞ്ഞിരുന്നു.

ഓഡിയന്‍സിന് ദുല്‍ഖറാണെന്നും തോന്നണം, അല്ലെന്നും തോന്നണം. ഒരു കണ്‍ഫ്യൂഷന്‍ ഏരിയയാണ്. മൊത്തത്തില്‍ ഒരു മാജിക്കല്‍ പടമാണല്ലോ. ആ രീതിയിലാണ് സിനിമയെ ട്രീറ്റ് ചെയ്തത്,’ ഹക്കിം ഷാ പറഞ്ഞു.

നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസമാണ് ഒടുവില്‍ റിലീസ് ചെയ്ത ഹക്കിമിന്റെ ചിത്രം. അനശ്വര രാജന്‍, മമിത ബൈജു, അര്‍ജുന്‍ അശോകന്‍, മനോജ് കെ.യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: hakkim sha about dulquer salmaan’s words