| Wednesday, 22nd April 2020, 11:59 am

'ചവറ്റുകൊട്ടയില്‍ നിന്ന് വരെ ഭക്ഷണം എടുത്ത് കഴിക്കേണ്ടി വന്നു'; ലോക്ക് ഡൗണിനെ തുടര്‍ന്ന് മാലിദ്വീപില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാലിദ്വീപ്: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ഭക്ഷണം പോലും ലഭിക്കാതെ ബുദ്ധിമുട്ടിയെന്ന് മാലിദ്വീപ് ആശുപത്രിയിലെ മുതിര്‍ന്ന മെഡിക്കല്‍ ഓഫീസറും എറണാകുളം സ്വദേശിയുമായ ഡോ. രാജകുമാരന്‍ മാമ്പുഴ. ഇന്ത്യയില്‍ നിന്നും മറ്റുമുള്ള നിരവധി ആളുകള്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഇവിടെ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസം ആളുകള്‍ക്ക് എന്താണ് വരാന്‍ പോകുന്നത് എന്നതിനെ കുറിച്ച് അറിയില്ലായിരുന്നു. ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന എന്നെപ്പോലുള്ളവര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായി. മുറിയിലുണ്ടായിരുന്ന മാലിന്യക്കൊട്ടയില്‍ നിന്നുപോലും ആഹാരം എടുത്ത് കഴിക്കേണ്ടി വന്ന അവസ്ഥയുണ്ടായി. , ദ ന്യൂസ് മിനുട്ടിനോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

വേണ്ട മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ആളുകള്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും ശേഖരിച്ച് വെക്കാനുള്ള സമയം പോലും ലഭിച്ചില്ല. കാര്യങ്ങള്‍ എല്ലാം കൈവിട്ടുപോകുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെ നിരവധി പേര്‍ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇവിടെയെത്തിയ തൊഴിലാളികള്‍ എല്ലാം ഭക്ഷണത്തിന് വേണ്ടി യാചിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

മാലിദ്വീപിലെ മുലിയിലുള്ള റീജ്യണല്‍ ആശുപത്രിയില്‍ ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ചില പരീക്ഷകള്‍ എഴുതാനും ഔദ്യോഗിക രേഖകള്‍ ശരിയാക്കുന്നതിനുമായി മാര്‍ച്ച് എട്ടിനാണ് മാലിദ്വീപില്‍ എത്തിയത്.

എന്നാല്‍ ഏപ്രില്‍ 15 ന് മാലിദ്വീപ് സര്‍ക്കാര്‍ 24 മണിക്കൂര്‍ നേരത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പിന്നീട് അത് 14 ദിവസമായി നീട്ടുകയും ചെയ്തതോടെ ഇദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ വന്നു.

കേരള, തമിഴ്‌നാട് ബംഗ്ലാദേശ് തുടങ്ങിയ ഇടങ്ങളില്‍ നിന്നും എത്തിയ നൂറ് കണക്കിന് അതിഥി തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയിട്ടുണ്ടെന്നും പലരും ഹോട്ടല്‍ തൊഴിലാളികളും നിര്‍മാണ തൊഴിലാളികളുമാണെന്നും അദ്ദേഹം പറയുന്നു. ബാങ്കുകള്‍ അടക്കം പൂട്ടിയതോടെ കയ്യില്‍ പണമില്ലാതെ കഷ്ടപ്പെടുകയാണ് പലരുമെന്നും ഡോക്ടര്‍ പറഞ്ഞു.

അതേസമയം മാലിദ്വീപില്‍ ചില വലിയ ഹോട്ടലുകള്‍ മാത്രം തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ ഇവിടെയെല്ലാം ഉയര്‍ന്ന വിലയാണ് ഈടാക്കുന്നതെന്നും ഡോക്ടര്‍ പറയുന്നു.

എന്നാല്‍ തന്നെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേരളത്തിലെ ചില വാര്‍ത്താ ചാനലുകള്‍ കാണിച്ചതിന് പിന്നാലെ ഇന്ത്യന്‍ എംബസി തന്നെ ബന്ധപ്പെടുകയും ഭക്ഷണവും മറ്റും ലഭ്യമാക്കുകയും ചെയ്‌തെന്നും എന്നാല്‍ സാധാരണക്കാരായ നിരവധി ആളുകള്‍ ഒരു സഹായവും ലഭിക്കാതെ ഇവിടെ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്കായി ചില വളണ്ടറി ഓര്‍ഗനൈസേഷനുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് എല്ലാരിലേക്കും എത്തുന്നില്ലെന്നും ഡോ. രാജകുമാരന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള രണ്ട് പേര്‍ക്ക് മാലിദ്വീപില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more