| Friday, 30th August 2024, 4:24 pm

എട്ടാം നമ്പറില്‍ ഇറങ്ങി വെടിക്കെട്ട് സെഞ്ച്വറി; ബൗളിങ്ങിലും ബാറ്റിങ്ങിലും ഇവന്‍ പുപ്പുലി!

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ലോഡ്സില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിവസം കളി പുരോഗമിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സാണ് നേടിയത്.

ആദ്യ ദിനത്തില്‍ ഓപ്പണറായ ബെന്‍ ഡക്കറ്റ് 40 റണ്‍സ് നേടിയപ്പോള്‍, ഡാന്‍ ലോറന്‍സിനെയും മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ഒലി പോപ്പിനെയും ഒരു റണ്‍സിന് നഷ്ടമായ ഇംഗ്ലണ്ടിന് സൂപ്പര്‍ താരം ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് തുണയായത്.

206 പന്തില്‍ 18 ഫോര്‍ നേടിയാണ് താരം 143 റണ്‍സ് അടിച്ചുകൂട്ടിയത്. ലങ്കന്‍ പേസര്‍ മിലന്‍ രത്നയാകെയുടെ പന്തില്‍ പാത്തും നിസങ്കയയ്ക്ക് ക്യാച്ച് കൊടുത്താണ് റൂട്ട് മടങ്ങിയത്. ടെസ്റ്റ് ഫോര്‍മാറ്റിലെ 33ാം സെഞ്ച്വറിയാണ് റൂട്ട് ലോര്‍ഡ്‌സില്‍ കുറിച്ചത്.

താരത്തിന് പുറമെ എട്ടാം നമ്പറില്‍ ഇറങ്ങിയ ഗസ്സ് ആറ്റ്കിന്‍സനും തകര്‍പ്പന്‍ പ്രകടനമാണ് ക്രീസില്‍ കാഴ്ചവെക്കുന്നത്.

നിലവില്‍ 105 പന്തില്‍ 107 റണ്‍സ് നേടി നാല് സിക്സറും 12 ഫോറും ഉള്‍പ്പെടെയാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ച് ക്രീസില്‍ തുടരുന്നത്. താരത്തിന്റെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ടെസ്റ്റ് സെഞ്ച്വറിയാണ് ഇത്. ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെക്കുന്ന താരം ഇപ്പോള്‍ ബാറ്റിങ്ങും വശമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.

ലങ്കയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് പേസര്‍ അസിത ഫെര്‍ണാണ്ടോയാണ്. നിലവില്‍ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. മിലാന്‍ രത്‌നയാകെ, ലഹിരു കുമാര എന്നിവര്‍ രണ്ട് വിക്കറ്റും നേടി. പ്രഭത് ജയസൂര്യ ഒരു വിക്കറ്റും ടീമിന് വേണ്ടി നേടി.

Content Highlight: Gus Atkinson Achieve His First Test Century

We use cookies to give you the best possible experience. Learn more