'ഉത്തമ നമ്പൂതിരി ഇല്ലങ്ങളിലുള്ളവര്‍ മാത്രം ഗുരുവായൂര്‍ മേല്‍ശാന്തിയാവാന്‍ അപേക്ഷിച്ചാല്‍ മതി'; ദേവസ്വം വിജ്ഞാപനം
Kerala News
'ഉത്തമ നമ്പൂതിരി ഇല്ലങ്ങളിലുള്ളവര്‍ മാത്രം ഗുരുവായൂര്‍ മേല്‍ശാന്തിയാവാന്‍ അപേക്ഷിച്ചാല്‍ മതി'; ദേവസ്വം വിജ്ഞാപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd February 2023, 2:05 pm

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നിയമനത്തിനുള്ള വിജ്ഞാപനത്തില്‍ യോഗ്യതയുള്ളത് ബ്രാഹ്മണര്‍ക്ക് മാത്രം. ഉത്തമമായി കരുതപ്പെടുന്ന നമ്പൂതിരി ഇല്ലങ്ങളിലെ അംഗങ്ങള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നാണ് വിജ്ഞാപനത്തിലുള്ളത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്കുള്ള മേല്‍ശാന്തി നിയമനത്തിനുള്ള വിജ്ഞാപനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

മേല്‍ശാന്തി നിയമനത്തിനുള്ള അപേക്ഷകര്‍ 30 വയസ് തികഞ്ഞവരും 60 വയസ് കവിയാത്തവരുമായിരിക്കണം. ശുകപുരം, പെരുവനം എന്നീ ഗ്രാമങ്ങളില്‍പ്പെട്ടവരും, ഉത്തമമായി കരുതപ്പെടുന്ന നമ്പൂതിരി ഇല്ലങ്ങളിലെ അംഗങ്ങളും അഗ്നിഹോത്രം, ഭട്ടവൃത്തി എന്നിവയില്‍ ഏതെങ്കിലും ഒന്നുള്ളവരും മാത്രമേ മേല്‍ ശാന്തി നിയമനത്തിന് അപേക്ഷിക്കേണ്ടതുള്ളൂ എന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ആവശ്യമായ യോഗ്യതകളില്ലാത്തവരുടെയും ജാതി, വയസ് തുടങ്ങിയവയില്‍ വ്യാത്യാസമുള്ളവരുടേയും അപേക്ഷകള്‍ നിരുപാധികം നിരസിക്കുമെന്നും വിജ്ഞാപനത്തിലുണ്ട്.

No description available.

നേരത്തെ, കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രത്തിലും അവര്‍ണ വിഭാഗക്കാരായ മേല്‍ശാന്തിയോ, കീഴ്ശാന്തിയോ, കഴകക്കാരനോ പോലും ഇല്ലെന്ന വിമര്‍ശനവുമായി എസ്.എന്‍.ഡി.പി രംഗത്തെത്തിയിരുന്നു.

ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളില്‍ മരുന്നിന് പോലും ഒരാളില്ലെന്നും കീഴ്‌വഴക്കം, പാരമ്പര്യം, കാരായ്മ, താല്‍കാലിക നിയമനം തുടങ്ങിയ ന്യായങ്ങളാണ് അബ്രാഹ്മണരെ ഈ ജോലിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇക്കാലത്തും പറയുന്നതെന്നും എസ്.എന്‍.ഡി.പി വിമര്‍ശിച്ചു. എസ്.എന്‍.ഡി.പി മുഖപത്രമായ യോഗനാദത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലായിരുന്നു വിമര്‍ശനം.

ശബരിമല മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു രൂക്ഷ വിമര്‍ശനവുമായി യോഗനാദം എത്തിയത്.

”കാലം മാറിയിട്ടും ലോകം ഇത്ര പുരോഗമിച്ചിട്ടും അവര്‍ണ ജനതയോടുള്ള വിവേചനങ്ങളും അവഹേളനങ്ങളും തുടരുകയാണ്. നൂറ്റാണ്ടു കഴിഞ്ഞിട്ടും ജാതിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കേരളം മുക്തമായിട്ടില്ലെന്ന് പറയേണ്ടി വരുന്നത് നിരാശാജനകമാണ്.

ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തി നിയമനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുവര്‍ത്തിക്കുന്ന പിന്തിരിപ്പന്‍ നിലപാട് പച്ചയായ ജാതി വിവേചനവും അയിത്തവുമാണ്. ഇത് തിരുത്താനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരും കേരള സമൂഹവും ഏറ്റെടുക്കണം.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പ്രമുഖ ക്ഷേത്രങ്ങളിലാകട്ടെ ജാതിഭ്രാന്ത് കൊടികുത്തി വാഴുകയാണ്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആനപ്പുറത്ത് കയറുന്നവര്‍ക്കും പൂണൂല്‍ വേണം. നമസ്‌കാര മണ്ഡപത്തില്‍ ബ്രാഹ്മണര്‍ മാത്രമേ നമസ്‌കരിക്കാവൂ.

ശ്രീകോവിലിനുള്ളില്‍ തന്ത്രിക്കും മേല്‍ശാന്തിക്കും മാത്രമാണ് പ്രവേശനം. തിടപ്പള്ളിയിലും അങ്ങനെ തന്നെ. 20,000 രൂപ നല്‍കി പാപമോചനത്തിന് ബ്രാഹ്മണന്റെ കാലുകഴുകിച്ചൂട്ടു നടത്തുന്ന വഴിപാട് പോലും ഇവിടെ നടക്കുന്നുണ്ട്.

ഇതിനെതിരെ പലതവണ കോടതിവിധികളുണ്ടായിട്ടും സാംസ്‌കാരിക തലസ്ഥാനത്തെ സവര്‍ണ മാടമ്പിമാര്‍ക്ക് കാലം മാറിയത് മനസിലാകുന്നില്ല. കര്‍ശന നടപടികളെടുക്കാന്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും മുട്ടുവിറക്കുകയും ചെയ്യും.

മേല്‍പ്പറഞ്ഞവയെല്ലാം സര്‍ക്കാരിന് പരോക്ഷമായി നിയന്ത്രണമുള്ള ദേവസ്വം ബോര്‍ഡുകളുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിലെ കാര്യങ്ങളാണെങ്കില്‍ കോടികള്‍ വരുമാനമുള്ള പല കുടുംബ, സ്വകാര്യക്ഷേത്രങ്ങളില്‍ നടക്കുന്നത് പച്ചയായ ജാതിക്കളി തന്നെയാണ്. അടിച്ചുതളിക്കാരൊഴികെ മറ്റൊരു തസ്തികകളിലും ഇവിടെ അവര്‍ണരെ പരിഗണിക്കുന്ന പതിവില്ല. പ്രബുദ്ധ കേരളമെന്ന് അഭിമാനിക്കാന്‍ തക്ക കാര്യങ്ങളൊന്നും ഇവിടെയില്ലെന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും മലയാളികള്‍ തിരിച്ചറിയണം.

നൂറ്റാണ്ട് കഴിഞ്ഞിട്ടും ജാതിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കേരളം മുക്തമായിട്ടില്ലെന്ന് പറയേണ്ടിവരുന്നത് നിരാശാജനകമാണ്. ശബരിമല അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തി നിയമനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുവര്‍ത്തിക്കുന്ന പിന്തിരിപ്പന്‍ നിലപാട് പച്ചയായ ജാതി വിവേചനമാണ്. അയിത്തമാണ്. ഇത് തിരുത്താനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരും കേരള സമൂഹവും ഏറ്റെടുക്കണം,’ എന്നായിരുന്നു യോഗനാദം എഡിറ്റോറിയലിലുണ്ടായിരുന്നത്.

Content Highlight: Guruvayoor Devaswom Notification For Melsanthi Appointment