| Monday, 2nd October 2023, 12:09 pm

തുര്‍ക്കി ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ ചാവേറാക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: തുര്‍ക്കിയിലെ അങ്കാറയില്‍ ആഭ്യന്തര മന്ത്രാലയത്തിന് സമീപം ചാവേറാക്രമണം നടന്നു. ഭീകരാക്രണമത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചാവേറിനൊപ്പമുണ്ടായിരുന്നയാളെ പൊലീസ് വെടിവെച്ചുകൊന്നു. മൂന്നുമാസത്തെ അവധിക്ക് ശേഷം പാര്‍ലമെന്റ് സമ്മേളിക്കാനിരിക്കെയാണ് സംഭവം.

ഞായറാഴ്ച രാവിലെ 9.30ഓടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ പ്രവേശന കവാടത്തിന് മുന്നില്‍ രണ്ടുപേര്‍ വാഹനത്തില്‍ വന്നിറങ്ങുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രി അലി യെര്‍ലികായ പറഞ്ഞു. തുര്‍ക്കി പാര്‍ലമെന്റ് മന്ദിരവും മന്ത്രിമാരുടെ ഓഫീസുകളും പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് സംഭവം നടന്നത്.

ആക്രമണം നടത്തുന്നതിന് മുമ്പ് അങ്കാറയില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയുള്ള നഗരമായ കെയ്സേരിയില്‍ വെച്ച് അക്രമികള്‍ വാഹനം ഹൈജാക്ക് ചെയ്യുകയും ഡ്രൈവറെ കൊലപ്പെടുത്തുകയും ചെയ്തതായി തുര്‍ക്കി ഉദ്യോഗസ്ഥരിലൊരാള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി നീതിന്യായമന്ത്രി യില്‍മാസ് ടഞ്ച് പറഞ്ഞു. ഭീകരതെയ്‌ക്കെതിരായ തുര്‍ക്കിയുടെ പോരാട്ടത്തെ ഈ ആക്രമണം കൊണ്ട് തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചു. സമ്മേളനത്തില്‍ സ്വീഡനെ നാറ്റോ അംഗമാക്കുന്നതിന് തുര്‍ക്കി അനുമതി നല്‍കുമെന്നാണ് കരുതുന്നത്.

Content Highlights: Gunfire Near Turkey Parliament in Ankara Calls It

We use cookies to give you the best possible experience. Learn more