'ബാഴ്‌സലോണയിലെത്താന്‍ കാരണം അദ്ദേഹം'; ഇതിഹാസത്തെ പുകഴ്ത്തി ഗുണ്ടോഗന്‍
Football
'ബാഴ്‌സലോണയിലെത്താന്‍ കാരണം അദ്ദേഹം'; ഇതിഹാസത്തെ പുകഴ്ത്തി ഗുണ്ടോഗന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th July 2023, 9:41 pm

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ഫ്രീ ഏജന്റായാണ് ഇല്‍ക്കെ ഗുണ്ടോഗന്‍ ബാഴ്‌സലോണയിലെത്തിയത്. രണ്ട് വര്‍ഷത്തെ കരാറിലാണ് ബാഴ്സലോണയുമായി താരം സൈന്‍ ചെയ്തത്. ഇരുകൂട്ടരുടെയും താല്‍പര്യത്തിനനുസരിച്ച് വേണമെങ്കില്‍ 2026 വരെ കരാര്‍ നീട്ടാനും അവസരമുണ്ട്.

ബാഴ്‌സലോണയിലെത്താന്‍ തനിക്ക് പ്രചോദനമായത് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ ആണെന്ന് പറയുകയാണ് ഇപ്പോള്‍ ഗുണ്ടോഗന്‍. എല്‍ ക്ലാസിക്കോയിലെ റൊണാള്‍ഡീഞ്ഞോയുടെ പ്രകടനം കണ്ട് റയല്‍ മാഡ്രിഡ് ആരാധകരടക്കം അഭിനന്ദിച്ചിരുന്നെന്നും ഗുണ്ടോഗന്‍ പറഞ്ഞു.

‘ആ നിമിഷം ഞാന്‍ ഒരിക്കലും മറക്കില്ല. ബെര്‍ണബ്യൂവില്‍ അന്ന് റൊണാള്‍ഡീഞ്ഞോ കാഴ്ചവെച്ച പ്രകടനത്തെ റയല്‍ മാഡ്രിഡ് ആരാധകരടക്കം അഭിനന്ദിച്ചിരുന്നു. ഞാനത് കണ്ട് ശരിക്കും ആസ്വദിച്ചു.

റൊണാള്‍ഡീഞ്ഞോ മാത്രമല്ല, അന്ന് ബാഴ്‌സയിലുണ്ടായിരുന്ന മുഴുവന്‍ സ്‌ക്വാഡും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അതാണ് ബാഴ്‌സയെക്കുറിച്ച് എന്റെ മനസിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഓര്‍മ. ഇതിനുപുറമെ ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും ബുസ്‌ക്വെറ്റ്‌സ്, സാവി, ഇനിയേസ്റ്റ എന്നിവരുടെ പ്രകടനവും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഇവരൊക്കെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്,’ ഗുണ്ടോഗന്‍ പറഞ്ഞു.

അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് ഗുണ്ടോഗന്‍ ബാഴ്സയിലെത്തുന്നത്. കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് പുറമെ ട്രെബിള്‍ എന്ന അപൂര്‍വം നേട്ടം കൊയ്യാന്‍ ഇത്തവണ മാന്‍ സിറ്റിക്ക് സാധിച്ചിരുന്നു.

പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് കിരീടങ്ങളിലും മുത്തമിടാന്‍ സിറ്റിക്ക് സാധിച്ചിരുന്നു. നിര്‍ണായക സമയത്ത് ഗോളടിച്ചും കളി നിയന്ത്രിച്ചും ടീമിനെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

2016ല്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ഗുണ്ടോഗന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. സിറ്റിക്കൊപ്പം 14 കിരീട നേട്ടങ്ങളില്‍ പങ്കാളിയാകാന്‍ താരത്തിന് സാധിച്ചു. അഞ്ച് പ്രീമിയര്‍ ലീഗ്, രണ്ട് എഫ്.എ കപ്പ്, നാല് ലീഗ് കപ്പ്, രണ്ട് കമ്യൂണിറ്റി ഷീല്‍ഡ്, ഒരു ചാമ്പ്യന്‍സ് ലീഗ് എന്നിവയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമുള്ള ഗുണ്ടോഗന്റെ നേട്ടം.

Content Highlights: Gundogan praises Ronaldinho