ഗുല്‍ബര്‍ഗ് കൂട്ടക്കൊല; വിധി പ്രഖ്യാപനം വീണ്ടും മാറ്റി
Daily News
ഗുല്‍ബര്‍ഗ് കൂട്ടക്കൊല; വിധി പ്രഖ്യാപനം വീണ്ടും മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th June 2016, 5:31 pm

gulberg
അഹമ്മദാബാദ്: മുന്‍ കോണ്‍ഗ്രസ് എം.പി അടക്കം 69 പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് വീണ്ടും മാറ്റിവെച്ചു. ശിക്ഷാവിധിയിന്മേലുള്ള വാദം പൂര്‍ത്തിയാാകാത്തതിനെ തുടര്‍ന്നാണിത്. ഇന്ന് വിധി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നാളെ വാദം പൂര്‍ത്തിയാക്കിയ ശേഷം ശിക്ഷ വിധിക്കുന്ന തീയതി പ്രഖ്യാപിക്കുമെന്ന് പ്രത്യേക എസ്.ഐ.ടി കോടതി ജഡ്ജി പി.ബി ദേശായ് വ്യക്തമാക്കി.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ പെട്ടെന്നുണ്ടായ പ്രകോപനമാണ് കൂട്ടക്കൊലയ്ക്ക് ഇടയാക്കിയതെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്.

ഒരു തെറ്റും ചെയ്യാത്തവരാണ് ഗുല്‍ബര്‍ഗില്‍ ദാരുണമായി കൊല്ലപ്പെട്ടതെന്നും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ വാദിച്ചു.

സംഭവത്തില്‍ 24 പ്രതികള്‍ കുറ്റക്കാരാണെന്നു പ്രത്യേക കോടതി കഴിഞ്ഞ രണ്ടിനു വിധി പ്രഖ്യാപിച്ചിരുന്നു. കൈലാഷ് ഡോബി, യോഗേന്ദ്ര സിങ് ഷെഖാവത്, കൃഷ്ണകുമാര്‍ കലാല്‍, ദിലീപ് കാലു, ജയേഷ് പാര്‍മര്‍, രാജു തിവാരി, നരേന്‍ ടങ്, ലക്ഷണ്‍സിങ് ചുഡാസമ, ദിനേഷ് ശര്‍മ, ഭാരത് ബലോദിയ, ഭരത് രാജ്പുത് എന്നിവര്‍ക്കെതിരെയാണു കൊലക്കുറ്റം ചുമത്തിയത്.

കുറ്റക്കാരെന്നു കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും 13 പേര്‍ക്കെതിരെ മറ്റു ചെറിയ വകുപ്പുകളുമാണ് ചുമത്തിയിരുന്നത്. കൂട്ടക്കൊല കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതികള്‍ക്കുളള ശിക്ഷ പ്രഖ്യാപിക്കാന്‍ പോവുന്നത്.

2002ല്‍ ഗുജറാത്ത് കലാപത്തിനിടെയാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊല നടന്നത്. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച ഒമ്പത് കേസുകളില്‍ ഒന്നാണ് ഗുല്‍ബര്‍ഗ് കേസ്.