എല്ലാം അന്വേഷിച്ചിട്ടുണ്ട്; ഗുജറാത്ത് കലാപക്കേസില്‍ സാകിയ ജഫ്രിയുടെ ആരോപണങ്ങള്‍ തള്ളി പ്രത്യേക അന്വേഷണ സംഘം
Gujarat Riot
എല്ലാം അന്വേഷിച്ചിട്ടുണ്ട്; ഗുജറാത്ത് കലാപക്കേസില്‍ സാകിയ ജഫ്രിയുടെ ആരോപണങ്ങള്‍ തള്ളി പ്രത്യേക അന്വേഷണ സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th October 2021, 11:11 am

ന്യൂദല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ തങ്ങളെക്കൊണ്ട് സാധ്യമായതെല്ലാം അന്വേഷിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന സാകിയ ജഫ്രിയുടെ ഹരജിയില്‍ മറുപടി പറയുകയായിരുന്നു അന്വേഷണ സംഘം.

2002 ഫെബ്രുവരി 28ന് കലാപത്തിനിടയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എം.പി എഹ്സാന്‍ ജഫ്രിയുടെ ഭാര്യയാണ് സാകിയ ജഫ്രി.

കലാപസമയത്ത് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ മന്ത്രിയുണ്ടായിരുന്നതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്ന് സാകിയ ജഫ്രിയ്ക്കായി ഹാജരായ കപില്‍ സിബല്‍ വാദിച്ചിരുന്നു.

ഗോദ്ര ട്രെയിന്‍ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ജയദീപ് പട്ടേല്‍ എന്ന സ്വകാര്യ വ്യക്തിക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ‘നടപടിക്രമങ്ങളുടെ എല്ലാ നിയമങ്ങള്‍ക്കും വിരുദ്ധമായി, ഒരു ഔദ്യോഗിക ആശയവിനിമയത്തിലൂടെ ഈ വ്യക്തിക്ക് എങ്ങനെയാണ് മൃതദേഹം നല്‍കിയതെന്നതില്‍ ഗൗരവമായ അന്വേഷണം വേണമെന്നും സിബല്‍ പറഞ്ഞു.

ഈ മൃതദേഹങ്ങള്‍ അഹമ്മദാബാദില്‍ എത്തിയപ്പോഴേക്കും ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ആരാണ് ഫോണ്‍ വിളിച്ചത്? പട്ടേല്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് എങ്ങനെയെന്ന് ആരെങ്കിലും അറിഞ്ഞിരുന്നോ? എനിക്കറിയില്ല, പക്ഷേ ഇവ അന്വേഷിക്കേണ്ടതുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു.

അതേസമയം എല്ലാം വിശ്വാസ്യതയോടെയാണ് അന്വേഷിച്ചതെന്നും ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും പ്രത്യേക അന്വേഷണ സംഘത്തിനായി ഹാജരായ മുകുള്‍ റോത്തഗി പറഞ്ഞു.

ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയടക്കമുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി സൂക്ഷ്മമായി പരിശോധിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു.

മോദിയടക്കം 64 പേര്‍ക്കാണ് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയത്. കീഴ്‌ക്കോടതി ഈ നടപടി ശരിവെക്കുകയും ചെയ്തിരുന്നു.

ഇത് രണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലെയും അത് അംഗീകരിച്ച മജിസ്ട്രേട്ട് കോടതി വിധിയിലെയും ന്യായീകരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് പറഞ്ഞു.

2012 ഫെബ്രുവരി 8ന് ആണ് അന്വേഷണ സംഘം കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കിയത്. നരേന്ദ്ര മോദി അടക്കം 64 പേരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകളില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Gujarat riots: Probed all facts, says SIT as it denies Zakia Jafri charges