| Friday, 31st March 2023, 3:23 pm

മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി; കെജ്‌രിവാളിന് 25000 രൂപ പിഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എം.എ ബിരുദം സംബന്ധിച്ച വിവരങ്ങൾ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നൽകാൻ ഗുജറാത്ത് സർവകലാശാലയോട് നിർദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സി.ഐ.സി) ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. സി.ഐ.സിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഗുജറാത്ത് സർവകലാശാല നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.

2016 ലെ ഉത്തരവ് ആണ് റദ്ദാക്കിയത്. ജസ്റ്റിസ് ബിരേൻ വൈഷ്ണവ് ആണ് വിധി പ്രസ്താവിച്ചത്.

പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപയടക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

1978ൽ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും 1983-ൽ ദൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ വാദം. സംഭവത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും എന്നാൽ വിവരങ്ങൾ വെളിപ്പെടുത്താൻ സർവകലാശാലയെ നിർബന്ധിക്കാനാവില്ലെന്നും കഴിഞ്ഞ ഹിയറിങ്ങിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞിരുന്നു.

മുതിർന്ന അഭിഭാഷകൻ പേഴ്‌സി കവീനയാണ് കേസിൽ കെജ്‌രിവാളിന് വേണ്ടി ഹാജരായത്.

Content Highlight: Gujarat High Court sets aside CIC order to furnish degree certificate of PM Narendra Modi under RTI; imposes ₹25k costs on Arvind Kejriwal

We use cookies to give you the best possible experience. Learn more