ഫലസ്തീന്‍ അനുകൂല പ്രതിഷേധം; ഗ്രെറ്റ തന്‍ബര്‍ഗ് അറസ്റ്റില്‍
World News
ഫലസ്തീന്‍ അനുകൂല പ്രതിഷേധം; ഗ്രെറ്റ തന്‍ബര്‍ഗ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2024, 8:27 am

കോപന്‍ഹേഗന്‍: ഡെന്‍മാര്‍ക്കിലെ കോപന്‍ഹേഗനില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തിയ പരിസ്ഥതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് അറസ്റ്റില്‍. കോപന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയ ‘സ്റ്റുഡന്‍സ് എഗെയ്ന്‍സ്റ്റ് ഒക്കുപ്പേഷന്‍’ എന്ന വിദ്യാര്‍ത്ഥി സംഘടനയിലെ ഗ്രെറ്റ അടക്കമുള്ള ആറ് പേരെ ഡെന്‍മാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഗ്രെറ്റയുടെ അറസ്റ്റ് ഇതുവരെ ഔദ്യഗികമായി ഡെന്‍മാര്‍ക്ക് പെലീസ് സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡെന്‍മാര്‍ക്കിലെ പ്രാദേശിക ന്യൂസ് ഔട്ട്‌ലെറ്റായ എക്‌സ്ട്രാ ബ്ലാഡെറ്റ് പ്രസിദ്ധീകരിച്ച പത്രത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ അടയാളമായ കെഫിയ ധരിച്ച് കൈവിലങ്ങുകളുമായി നില്‍ക്കുന്ന ഗ്രെറ്റയുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം പ്രക്ഷോഭകര്‍ പ്രതിഷേധിക്കുന്ന ബില്‍ഡിങ്ങിലേക്ക് പൊലീസുകാര്‍ കടക്കുന്ന ഒരു ചിത്രം ഗ്രെറ്റയും പങ്ക് വെച്ചതോടെയാണ് അറസ്റ്റ് സംബന്ധിച്ച അഭ്യൂഹം ശക്താമാവുന്നത്.

‘അറസ്റ്റിലായവരുടെ പേരുകള്‍ സ്ഥിരീകരിക്കാന്‍ എനിക്ക് കഴിയില്ല. എന്നാല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ ബില്‍ഡിംഗിലേക്ക് അതിക്രമിച്ച് കയറുകയും പ്രവേശന കവാടം ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു,’ കോപ്പനഹേഗന്‍ പൊലീസ് വക്താവ് പറഞ്ഞു.

എന്നാല്‍ ഫല്‌സ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യ മനസിലാക്കിയിട്ടും കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി ഇസ്രഈലിലെ വിദ്യാഭ്യാസ സ്ഥാപങ്ങളുമായി സഹകരണം തുടരുന്നു എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് യൂണിവേഴ്‌സിറ്റി ഉപരോധിച്ചതെന്ന് വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിനിധികള്‍ പ്രതികരിച്ചു. അതിനാല്‍ തന്നെ ഈ അക്കാദമിക് സഹകരണം നിരോധിക്കണം എന്നാണ് ഞങ്ങളുടെ ആവശ്യമെന്നും അവര്‍ പറഞ്ഞു.

ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇതാദ്യമായല്ല ഗ്രെറ്റ സമരരംഗത്തിറങ്ങുന്നത്. ജൂതയായ താന് ഫലസ്തീനൊപ്പം നില്‍ക്കും എന്ന അവരുടെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ഗസയില്‍ അടിയന്തര വെടിനിര്‍ത്തലിനും ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനും ലോകമാവശ്യപ്പെടണമെന്ന് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വഴി ഗ്രെറ്റ ആവശ്യപ്പെട്ടിരുന്നു.

‘ഇന്ന് ഫലസ്തീനും ഗസക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഞങ്ങളുടെ സമരം. അടിയന്തര വെടിനിര്‍ത്തല്‍, ഫലസ്തീനികള്‍ ഉള്‍പ്പെടെ ദുരിതത്തില്‍പെട്ട ജനങ്ങളുടെ നീതി, സ്വാതന്ത്ര്യം എന്നിവക്കായി ലോകം മുന്നോട്ട് വരണം,’ സുഹൃത്തുക്കള്‍ക്കൊപ്പം പ്ലക്കാര്‍ഡുകള്‍ പിടിച്ചുനില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചു കൊണ്ട് ഗ്രെറ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Content Highlight: Greta Thunberg arrested for Gaza war protest