| Thursday, 20th October 2022, 5:06 pm

കള്ളം പറയുന്നത് നദ്ദയുടെ സ്ഥിരം തൊഴില്‍; തെലങ്കാനയില്‍ ജെ.പി. നദ്ദക്ക് കുഴിമാടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെലങ്കാനയിലെ മുനുഗോഡില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയ്ക്ക് കുഴിമാടമൊരുക്കി അജ്ഞാതര്‍. മുനുഗോഡില്‍ നവംബറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. സംസ്ഥാനത്തെ നല്‍ഗോണ്ട ജില്ലയില്‍ റീജിയണല്‍ ഫ്‌ലൂറൈഡ് മിറ്റിഗേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതിലെ അനാസ്ഥക്കെതിരെയുള്ള പ്രതിഷേധമായാണ് നടപടിയെന്നാണ് നിഗമനം.

ഫ്‌ലൂറൈഡ് ബാധിതര്‍ക്ക് ചികിത്സാ സൗകര്യം നല്‍കുമെന്ന് ബി.ജെ.പി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇത് പാലിക്കാതിരുന്നതോടെ ടി.ആര്‍.എസ് നേതാക്കള്‍ ബി.ജെ.പി അധ്യക്ഷനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ‘ശവക്കുഴി’ പ്രത്യക്ഷപ്പെട്ടത്.

മുനുഗോഡിലെ ചൗട്ടുപ്പാല്‍ മേഖലയില്‍ ഗവേഷണകേന്ദ്രം സ്ഥാപിക്കാനുള്ള നിര്‍ദേശം അട്ടിമറിച്ചതും പ്രദേശവാസികള്‍ക്കിടയില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ട്വിറ്ററിലൂടെ ടി.ആര്‍.എസ് നഗര വികസന മന്ത്രി കെ.ടി. രാമ റാവു നേരത്തെ ബി.ജെ.പിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെയും നദ്ദയുടെയും സ്ഥിരം പരിപാടി കള്ളങ്ങള്‍ പറയുന്നതാണെന്നും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം ശവക്കുഴി നിര്‍മിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.

രാഷ്ട്രീയത്തിന്റെ അധഃപതനത്തിന്റെ പുതിയ രീതിയെന്നായിരുന്നു സംഭവത്തെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വിശേഷിപ്പിച്ചത്.

ബി.ജെ.പിയുടെ വളര്‍ച്ചയില്‍ കെ.ടി.ആര്‍ അസ്വസ്ഥമാണെന്നും ഇതിന്റെ ഫലമായാണ് ഇത്തരം പ്രവര്‍ത്തികളെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി വിഷ്ണു വര്‍ധന്‍ റെഡ്ഡി പ്രതികരിച്ചു.

അതേസമയം നദ്ദക്കെതിരായ നടപടി അപലപനീയമാണെന്നും പൊലീസില്‍ പരാതിപ്പെടുമെന്നും ബി.ജെ.പി നേതാവ് എന്‍.വി. സുഭാഷ് പ്രതികരിച്ചു.

Content Highlight:Grave set for JP Nadda in Telangana munugode, trs says nadda is full of lies

We use cookies to give you the best possible experience. Learn more