മമ്മൂക്കയോടൊപ്പമുള്ള എന്റെ ആ മൊമന്റ് അവർ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലെന്ന് പറഞ്ഞു: ഗ്രേസ് ആന്റണി
Entertainment
മമ്മൂക്കയോടൊപ്പമുള്ള എന്റെ ആ മൊമന്റ് അവർ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലെന്ന് പറഞ്ഞു: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th September 2024, 7:58 am

ആദ്യ ചിത്രമായ ഹാപ്പി വെഡിങ്സിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മികച്ച കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ഗ്രേസ് ഇന്ന് മലയാളത്തിലെ തിരക്കുള്ള നടിയാണ്.

ചുരുങ്ങിയ സമയത്തിനിടയിൽ മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ച ഗ്രേസ് റോഷാക്ക് എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ്.

ലൊക്കേഷനിൽ മമ്മൂട്ടിയോടൊപ്പം തമാശകൾ പറഞ്ഞിരിക്കുമായിരുന്നുവെന്നും പിന്നീടാണ് ഇത്രയും നേരം സംസാരിച്ചത് മമ്മൂട്ടിയോടാണെന്ന് ഓർക്കുകയെന്നും ഗ്രേസ് പറഞ്ഞു. മമ്മൂട്ടിയോട് സംസാരിച്ചിരിക്കുന്നത് അത്ഭുതത്തോടെയാണ് തന്റെ രക്ഷിതാക്കൾ നോക്കി നിന്നതെന്നും അവർ സ്വപ്നത്തിൽ പോലും അങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലെന്ന് പറഞ്ഞെന്നും ഗ്രേസ് പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ഗ്രേസ്.

‘റോഷാക്കിന്റെ സെറ്റിൽ ഞാൻ മമ്മൂക്കയോട് സംസാരിച്ച് ഇരിക്കുമായിരുന്നു. അങ്ങനെ കുറെ നേരം തമാശയൊക്കെ പറഞ്ഞ് ചിരിച്ച് കഴിയുമ്പോഴാണ് ഞാൻ ഓർക്കുക, അയ്യോ ഇത്ര നേരം സംസാരിച്ചത് മമ്മൂക്കയുടെ അടുത്താണോയെന്ന്.

ആ തിരിച്ചറിവ് അപ്പോഴാണ് നമുക്ക് വരുന്നത്. അങ്ങനെ സംസാരിച്ച് കഴിഞ്ഞ് ഞാൻ തിരിഞ്ഞ് നോക്കിയപ്പോഴേക്കും ക്യാമറയുടെ പുറകിൽ എന്റെ അപ്പയും അമ്മയും ഇങ്ങനെ നിൽക്കുന്നുണ്ട്. ഞാൻ അവരുടെ അടുത്തേക്ക് ഓടി ചെന്നു.

അമ്മയോട് ഞാൻ മമ്മൂക്കയെ മീറ്റ് ചെയ്യാമെന്ന് പറഞ്ഞു. അമ്മ പറഞ്ഞു, വേണ്ട, ഞങ്ങൾ ഇവിടെ നിന്നോളാമെന്ന്. ഞാൻ എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ അവർ, ഒന്നുമില്ല ഞങ്ങൾ ഇവിടെ നിന്നോളാം എന്ന് തന്നെ പറഞ്ഞു. അവർ അടുത്തേക്ക് വരുന്നില്ല.

പക്ഷെ ഞാൻ മമ്മൂക്കയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. ഇതാണ് പപ്പ, അമ്മയെന്നൊക്കെ പറഞ്ഞപ്പോൾ അവരോട് കുറച്ച് നേരം സംസാരിച്ച് ഇക്ക പോയി. അതെല്ലാം കഴിഞ്ഞാണ് അമ്മ പറഞ്ഞത് തന്റെ മകൾ ഇങ്ങനെ മമ്മൂക്കയുടെ അടുത്തിരുന്ന് സംസാരിക്കുമെന്നോ അല്ലെങ്കിൽ അങ്ങനെ ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമോയെന്നോ ഒരിക്കലും അവർ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലെന്ന്. അത് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി,’ഗ്രേസ് ആന്റണി പറയുന്നു.

 

Content Highlight: Grace Antony Shares Location Memories Of Rorschach Movie With Mammootty