| Sunday, 25th September 2022, 8:20 pm

മമ്മൂക്കയുടെ പെയറാണ് ഞാനെന്ന് നിസാമിക്ക, ഫുള്‍ സൈലന്റായി, നേരില്‍ കണ്ടപ്പോള്‍ ഞാന്‍ മമ്മൂക്കയോട് ചോദിച്ചു: ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിസാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രമാവുന്ന ചിത്രമാണ് റെഷാക്ക്. വലിയ ഹൈപ്പുയര്‍ത്തിയിരിക്കുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണിയും ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സിനിമയില്‍ അഭിനയിക്കാനായി നിസാം ബഷീര്‍ വിളിച്ചതും പിന്നീട് മമ്മൂട്ടിയോടും സംസാരിച്ചതിനെ പറ്റിയും പറയുകയാണ് പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് ആന്റണി.

‘നിസാമിക്ക വിളിച്ചിട്ട് ഞാന്‍ കെട്ട്യോളാണെന്റെ മാലാഖ ചെയ്ത സംവിധായകനാണ്, പുതിയ ഒരു സിനിമ ചെയ്യുന്നുണ്ട്, മമ്മൂക്കയാണ് നായകന്‍ എന്ന് പറഞ്ഞു. അമ്മൂമ്മേടെ നാത്തൂന്റെ മോള്‍ടെ മോളായിരിക്കും അല്ലെങ്കില്‍ വീട്ടിലെ ചേച്ചിയുടെ അനിയത്തിയുടെ റോളോ ആയിരിക്കും എനിക്ക് എന്ന് വിചാരിച്ചു. മമ്മൂക്ക തന്നെയാ പ്രൊഡക്ഷന്‍ വരുന്നത്. അപ്പോള്‍ പ്രൊഡക്ഷനും ഒക്കെയാണ്, പടം എന്തായാലും ഇറങ്ങും.

മമ്മൂക്കയുടെ പെയറായിട്ടാണ് ഞാന്‍ എന്ന് നിസാമിക്ക പറഞ്ഞു. ഏ… ഞാനോ, മമ്മൂക്ക ഇത് അറിഞ്ഞോ എന്ന് ചോദിച്ചു. മമ്മൂക്കയാണ് പറഞ്ഞതെന്ന് പുള്ളി പറഞ്ഞു. ഫുള്‍ സൈലന്റായി. സത്യമായിട്ടും നേരിട്ട് കാണുമ്പോള്‍ ഗ്രേസ് തന്നെ ചോദിക്കെന്ന് നിസാമിക്ക പറഞ്ഞു. അപ്പോള്‍ തന്നെ കഥയും കഥാപാത്രവുമൊക്കെ കേട്ടിട്ട് ഓകെ പറഞ്ഞു.

അതു കഴിഞ്ഞ് അമ്മയുടെ മീറ്റിങ്ങില്‍ ഞാന്‍ പോയിരുന്നു. ആദ്യമായാണ് അമ്മയുടെ മീറ്റിങ്ങില്‍ പോകുന്നത്. അവിടെ ഒരു സീറ്റില്‍ ഞാന്‍ പോയി ഇരുന്നു. എന്റെ സൈഡില്‍ ഒരു വാക്ക് വേയാണ്. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ മമ്മൂക്ക അവിടേക്ക് കേറി വന്നു. അദ്ദേഹം എന്റെ അടുത്ത് വന്നു. എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് എന്നോട് പറഞ്ഞു. ഞാന്‍ ഗ്രേസ് ആന്റണി എന്ന് പറഞ്ഞു. അപ്പോള്‍ ശരി കാണാം എന്ന് പറഞ്ഞ് പുള്ളി പോയി. ഞാന്‍ ഇരുന്നു. എന്റെ ചങ്കിടിപ്പ് കൂടി.

ലഞ്ചിന്റെ സമയമായപ്പോള്‍ ഞാന്‍ ചെമ്പന്‍ ചേട്ടന്റെ കൂടെ കഴിക്കാന്‍ പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ മമ്മൂക്ക കേറി വന്നു, എന്റെ ടെന്‍ഷന്‍ കൂടി. ഞാന്‍ എഴുന്നേറ്റ് മമ്മൂക്കയുടെ അടുത്തേക്ക് പോയി.

ഇക്കാ നിസാമിക്ക എന്നെ വിളിച്ചിരുന്നു, ഇങ്ങനെ ഒരു പടം ചെയ്യുന്ന കാര്യം ഞാന്‍ പറഞ്ഞു. എന്നോട് എടുത്ത വായ്ക്ക് ചോദിച്ചത്, അതെന്നാ എന്റെ കൂടെ പടം ചെയ്യാന്‍ താല്‍പര്യമില്ലേയെന്നാണ്. ഞാനെന്താ പറയുക? അയ്യോ ഇക്ക അങ്ങനെയല്ല എന്ന് പറഞ്ഞു. ബാക്കി കാര്യങ്ങള്‍ അവര്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുമെന്ന് ഇക്ക പറഞ്ഞു. അത്രയേ പറഞ്ഞുള്ളൂ. പിന്നെ മമ്മൂക്കയെ റൊഷാക്കിന്റെ സെറ്റിലാണ് ഞാന്‍ കാണുന്നത്,’ ഗ്രേസ് ആന്റണി പറഞ്ഞു.

Content Highlight: Grace Antony is talking about Nizam Basheer’s call to act in the film rorschoch and later talking to Mammootty

We use cookies to give you the best possible experience. Learn more