| Friday, 30th June 2023, 8:07 am

വിവാദ ഉത്തരവ് പിന്‍വലിച്ച് ഗവര്‍ണര്‍; സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ നടപടി മരവിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ നടപടി ഗവര്‍ണര്‍ ആര്‍.എന്‍. രവി മരവിപ്പിച്ചു. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയ ശേഷം മതി തുടര്‍നടപടിയെന്നാണ് ഗവര്‍ണറുടെ തീരുമാനം. നടപടി പിന്‍വലിച്ച കാര്യം മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ഇന്നലെ രാത്രി തന്നെ ഗവര്‍ണര്‍ അറിയിച്ചിരുന്നു. മന്ത്രിയെ പുറത്താക്കിക്കൊണ്ട് രാജ്ഭവന്‍ ഇറക്കിയിരുന്ന വാര്‍ത്താക്കുറിപ്പും പിന്‍വലിച്ചിട്ടുണ്ട്. ഇതോടെ സെന്തിലിന് വകുപ്പില്ലാ മന്ത്രിയായി തുടരാനാകും. മന്ത്രിയെ പുറത്താക്കിയതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സെന്തിലിനെ പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗവര്‍ണര്‍ നടപടി മരവിപ്പിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു സെന്തില്‍ ബാലാജിയെ പുറത്താക്കിയതായുള്ള വാര്‍ത്താ കുറിപ്പ് രാജ് ഭവന്‍ പുറത്തിറക്കിയത്. സെന്തിലിനെതിരെ ഇനിയും അന്വേഷണം വരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ മന്ത്രിയായി തുടരുന്നത് അധികാര ദുര്‍വിനിയോഗത്തിന് കാരണമാകുമെന്നായിരുന്നു വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. വകുപ്പില്ലാ മന്ത്രിയായി സെന്തില്‍ തുടരുന്നത് ഭരണസ്തംഭത്തിന് വഴിയൊരുക്കുമെന്ന് കാട്ടിയായിരുന്നു ഗവര്‍ണറുടെ നടപടി. മുഖ്യമന്ത്രിയുടെ ശിപാര്‍ഷയില്ലാതെയാണ് മന്ത്രിയെ പുറത്താക്കിയത്.

ജൂണ്‍ പതിമൂന്നാം തിയതി ആയിരുന്നു സെന്തില്‍ ബാലാജി അറസ്റ്റിലാകുന്നത്. തുടര്‍ന്ന് സെന്തിലിന് വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ തുടരുന്നതിനാല്‍ വകുപ്പുകള്‍ മാറ്റാന്‍ സാധിക്കില്ലൊയിരുന്നു ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചത്. ഇതോടെ മുഖ്യമന്ത്രി വീണ്ടും ഗവര്‍ണര്‍ക്ക് ശിപാര്‍ശ അയച്ചു. തുടര്‍ന്ന് വകുപ്പുകള്‍ മാറ്റാമെങ്കിലും വകുപ്പില്ലാ മന്ത്രിയായി തുടരാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഗവര്‍ണറെ മറികടന്ന് സെന്തിലിന് വകുപ്പില്ലാ മന്ത്രിയായി തുടരാമെന്ന് മുഖ്യമന്ത്രി ഉത്തരവ് ഇറക്കിയിരുന്നു.

2011-15 കാലയളവില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്നാരോപിച്ചുള്ള കേസിലാണ് ഇ.ഡിസെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റിന് പിന്നാലെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന സെന്തിലിനെ ഇ.ഡിക്ക് ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല.

അതേസമയം, സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനെ ചോദ്യം ചെയ്തുള്ള ഹരജി മദ്രാസ് ഹൈക്കോടതി ജൂലൈ ഏഴിന് പരിഗണിക്കാനായി മാറ്റിയിരുന്നു.

Content Highlight: governor withdraw his order to dismiss senthil balaji from cabinet

We use cookies to give you the best possible experience. Learn more