ചെന്നൈ: ആര്യന്മാർക്കും ദ്രാവിഡർക്കുമിടയിൽ വ്യത്യാസം സൃഷ്ടിച്ചത് ദ്രാവിഡ പ്രത്യയശാസ്ത്രമെന്ന് തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി. കഴിഞ്ഞ 60-70 വർഷത്തിനിടയിൽ ആര്യന്മാർക്കും ദ്രാവിഡർക്കും ഇടയിൽ വലിയ രീതിയിൽ വ്യത്യാസം സൃഷ്ടിച്ചത് ദ്രാവിഡ പ്രത്യയശാസ്ത്രമാണെന്നും ഇന്ത്യൻ സാഹിത്യത്തിൽ ആര്യൻ എന്ന പദം ഒരു വംശമായി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്യ-ദ്രാവിഡ വിഭജനത്തെയും ആര്യ അധിനിവേശ സിദ്ധാന്തത്തെയും കുറിച്ചുള്ള ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ നുണകൾ പ്രചരിപ്പിക്കുന്നുവെന്നും ഇത് ഇന്ത്യയുടെ ഐക്യത്തിനും വൈവിധ്യത്തിനും ഭീഷണിയാണെന്നും ഗവർണർ ആരോപിച്ചു. സിന്ധു നാഗരികത: അതിന്റെ സംസ്കാരവും ജനങ്ങളും, പുരാവസ്തു ഉൾക്കാഴ്ചകൾ എന്ന വിഷയത്തിൽ ഡി.ജി വൈഷ്ണവ് കോളേജിൽ നടന്ന ദ്വിദിന സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു ഗവർണർ.
സരസ്വതി നദിയുടെ അസ്തിത്വം തർക്കവിഷയമാണെന്ന് സമീപകാല ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് വാദിച്ച ഗവർണർ
സിന്ധു നദീതട നാഗരികതയെ സരസ്വതി-സിന്ധു നാഗരികത എന്ന് പുനർനാമകരണം ചെയ്യണമെന്ന് പറഞ്ഞു. സരസ്വതി-സിന്ധു നാഗരികതയെ സംബന്ധിച്ചുള്ള, കഴിയുന്നത്ര സാഹിത്യം കണ്ടെത്താൻ ദ്രാവിഡ പ്രത്യയശാസ്ത്രജ്ഞർ കഷ്ടപ്പെടുന്നുവെന്ന് ഗവർണർ പറഞ്ഞു.
‘വാസ്തവത്തിൽ, ഒരു തമിഴ് സാഹിത്യത്തിൽ പോലും ആര്യൻ എന്ന പദം ഒരു വംശമായി ഉപയോഗിച്ചിട്ടില്ല. കഴിഞ്ഞ 60-70 വർഷത്തിനിടയിൽ, ദ്രാവിഡ പ്രത്യയശാസ്ത്രം ആര്യന്മാരും ദ്രാവിഡരും തമ്മിൽ വ്യത്യാസം ഉണ്ടാക്കുകയാണ് ചെയ്തത്. സിന്ധുനദീതട സംസ്കാരം യഥാർത്ഥത്തിൽ
ദ്രാവിഡ സംസ്കാരമായിരുന്നുവെന്നും ആര്യന്മാരും ബാർബേറിയന്മാരും വന്ന് ആക്രമിച്ചു, തുടർന്ന് അവർ തെക്കോട്ട് മാറി എന്ന് കാണിക്കാൻ പുസ്തകങ്ങൾ എഴുതാൻ അവർ വിരമിച്ച ഉദ്യോഗസ്ഥരെ പോലും നിയോഗിച്ചു. സംസ്കൃതത്തിലോ തമിഴിലോ ഉള്ള പുരാതന സാഹിത്യത്തിൽ അത്തരമൊരു സംഘർഷം പരാമർശിച്ചിട്ടില്ല എന്നതാണ് വസ്തുത. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സാഹിത്യമാണ് അവ, അവയിൽ ഒന്നും തന്നെ പരാമർശിച്ചിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
ആര്യ-ദ്രാവിഡ വിഭജനം സൃഷ്ടിക്കുന്നതിൽ ബ്രിട്ടീഷ് മിഷനറി റോബർട്ട് കാൾഡ്‌വെൽ ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന തന്റെ മുൻ ആരോപണം അദ്ദേഹം ആവർത്തിച്ചു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങൾ റോബർട്ട് കാൾഡ്‌വെലിന്റെ സ്വാധീനത്തിൽ നിന്ന് അകന്നുപോയെങ്കിലും, രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയായ ഒരു രാഷ്ട്രീയ ആവാസവ്യവസ്ഥ തമിഴ്‌നാട്ടിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് രവി ആരോപിച്ചു.
ആര്യന്മാരുടെ അധിനിവേശം മൂലം തെക്കോട്ട് കുടിയേറേണ്ടിവന്ന തമിഴ് സംസാരിക്കുന്ന ജനങ്ങളുടെ നാഗരികതയാണ് സിന്ധു-നദീതട സംസ്‌കാരമെന്നാണ് അവകാശപ്പെടാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന് തമിഴ്‌നാട് സർക്കാരിന്റെ സമീപകാല പരാമർശങ്ങളെ സൂചിപ്പിച്ചുകൊണ്ട് രവി പറഞ്ഞു. ഈ അവകാശവാദം ഉന്നയിക്കാൻ വാദപരമായ ഒരു സാഹിത്യം ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ അതിൽ സത്യമില്ലെന്നും അദ്ദേഹം വാദിച്ചു.
Content Highlight: Governor RN Ravi criticizes dravidian ideology, claims it threatens India’s unity