| Thursday, 28th March 2024, 6:57 pm

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിട്ടയേർഡ് ജസ്റ്റിസ് എ. ഹരിപ്രസാദിനാണ് അന്വേഷണ ചുമതല.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വകലാശാല അധികൃതരുടെ വീഴ്ചകള്‍ പരിശോധിക്കണമെന്നും ഗവര്‍ണറുടെ ഉത്തരവില്‍ പറഞ്ഞു. അന്വേഷണത്തിന് ആവശ്യമായ സഹായങ്ങള്‍ വൈസ് ചാന്‍സലര്‍ ചെയ്ത് നല്‍കണമെന്നും ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.

ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ചെലവ് സര്‍വകലാശാല വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിനായി ഒരു റിട്ടയേർഡ് ഡി.വൈ.എസ്.പിയുടെ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികളെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളെ കുറ്റവിമുക്തരാക്കി വി.സി ഡോ. പി.സി. ശശീന്ദ്രന്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചാണ് നടപടി.

ഇതിന് പിന്നാലെ വി.സി രാജിവെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് അദ്ദേഹം പറഞ്ഞത്. സസ്‌പെന്‍ഷന്‍ ഒഴിവാക്കാന്‍ വി.സിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് ഗവര്‍ണര്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ രാജി.

Content Highlight: Governor orders judicial inquiry into Siddharth’s death

We use cookies to give you the best possible experience. Learn more