| Friday, 13th March 2020, 5:26 pm

കടക്കു പുറത്ത്; മധ്യപ്രദേശില്‍ ആറ് വിമത മന്ത്രിമാരെ പുറത്താക്കി ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശ് സര്‍ക്കാരില്‍നിന്നും ആറ് വിമത മന്ത്രിമാരെ പുറത്താക്കി ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍. വിമത മന്ത്രിമാരെ പുറത്താക്കണമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് നടപടി.

ഈ ആറ് മന്ത്രിമാരുള്‍പ്പെടെയുള്ള 19 വിമത എം.എല്‍.എമാരാണ് ബെംഗളൂരുവിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും ഇന്ന് വൈകീട്ട് ഭോപാലില്‍ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.

ഭോപാല്‍ വിമാനത്താവളത്തില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും വാക്കേറ്റം നടത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

വിശ്വാസ വോട്ടെടുപ്പിന് അനുമതി തേടി കമല്‍നാഥ് ഇന്ന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. വിശ്വാസവോട്ടെടുപ്പിനെ താന്‍ സ്വാഗതെ ചെയ്യുന്നെന്നും എന്നാല്‍ 22 എം.എല്‍.എമാരെയും സ്വതന്ത്രരാക്കിയാല്‍ മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്തൂ എന്നുമായിരുന്നു കമല്‍നാഥ് പറഞ്ഞത്.

എന്തിനാണ് പാര്‍ട്ടി വിട്ടതെന്ന് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മാത്രമേ അറിയൂ എന്നും കമല്‍നാഥ് പ്രതികരിച്ചു. സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നതില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലുള്ള എം.എല്‍.എമാരെ കാണാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരെയും മന്ത്രിമാരെയും ബി.ജെ.പി അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയുമാണെന്നും കമല്‍നാഥ് പറഞ്ഞു.

അതിനിടെ, ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം നല്‍കി. മാര്‍ച്ച് 26നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more