| Thursday, 3rd November 2022, 11:18 am

'ഇടപെടും', അനാവശ്യമായി നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജിവെക്കാം; വെല്ലുവിളിയുമായി ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ കാര്യത്തില്‍ അനാവശ്യമായി താന്‍ ഇടപെട്ടെന്നതിന് മുഖ്യമന്ത്രി തെളിവ് നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമാന്തര ഭരണമെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു ഗവര്‍ണര്‍.

മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടും. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇടപെടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

‘ആര്‍.എസ്.എസ് നോമിനി പോയിട്ട് സ്വന്തം ആളെപോലും നിയമിച്ചിട്ടില്ല. അനാവശ്യമായി നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജിവെക്കാം,’ ഗവര്‍ണര്‍ പറഞ്ഞു.

മന്ത്രി കെ.എന്‍. ബാലഗോപാലിനെതിരെ ഗവര്‍ണര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചു. ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നായിരുന്നു വിമര്‍ശനം. പുറത്താക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കിക്കൊണ്ടുളള വി.സിമാരുടെ വിശദീകരണം കിട്ടിയിട്ടില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ദിവസം ഗര്‍ണര്‍ക്കെതിരെ വീണ്ടും കടുത്തഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സംഘപരിവാറിന്റെ കൂത്തരങ്ങാക്കി സര്‍വകലാശാലകളെ മാറ്റിയെടുക്കാനുള്ള ശ്രമവും കാവിവല്‍ക്കരണത്തിന്റേതായ അജണ്ടയുമാണ് ഗവര്‍ണറുടേതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരം മുഴുവന്‍ തന്നിലാണെന്ന് കരുതുന്നത് കൊണ്ടാണ് തന്റെ പ്രീതി പിന്‍വലിച്ചുകളയും എന്ന് ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നതെന്നും എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇവിടെ മന്ത്രിസഭയും നിയമസഭയും ജനങ്ങളുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭരണഘടനാപരമായ സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാതെ ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാനാണ് ഗവര്‍ണര്‍ വ്യഗ്രതപ്പെടുന്നതെന്നും താന്‍ ജുഡീഷ്യറിക്ക് മേലെയാണെന്നാണ് അദ്ദേഹത്തിന്റെ ഭാവമെന്നും വിമര്‍ശിച്ച മുഖ്യമന്ത്രി, സമാന്തര സര്‍ക്കാരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

‘ഗവര്‍ണര്‍മാര്‍ സാധാരണയായി സജീവ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല, എന്നതാണ് പൊതുധാരണ. എന്നാല്‍ ഇവിടെയൊരാള്‍ സമാന്തര സര്‍ക്കാരാകാന്‍ ശ്രമിക്കുകയാണ്. രാജ്ഭവനില്‍ പത്രസമ്മേളനം നടത്തുന്നു, മന്ത്രിയെ പിരിച്ചുവിടണമെന്ന് പറയുന്നു, സെനറ്റ്- സിന്‍ഡിക്കേറ്റംഗങ്ങളെ പുറത്താക്കുന്നു, പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുന്നു.

അതിന് ഇവിടെ ഒരു സര്‍ക്കാരുണ്ട്. അവരുടെ ഉത്തരവാദിത്തങ്ങള്‍ ചെയ്യാന്‍ അവര്‍ക്കറിയാം. പക്ഷെ താനാണിതൊക്കെ ചെയ്യേണ്ടത് എന്ന് ആരെങ്കിലും കരുതിയാല്‍ അത് മനസില്‍ വെച്ചാല്‍ മതി, നടപ്പിലാവില്ല. സംഘപരിവാറിന്റെ കൂത്തരങ്ങാക്കി സര്‍വകലാശാലകളെ മാറ്റിയെടുക്കാനുള്ള ശ്രമവും കാവിവല്‍ക്കരണത്തിന്റേതായ അജണ്ടയും ഇവിടെ നടക്കുന്നുണ്ട്,’ മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

Content Highlight: Governor Arif Mohammed Khan’s Reaction on CM Pinarayi Vijayan’s Criticism

We use cookies to give you the best possible experience. Learn more