|

ജര്‍മനിയില്‍ നിന്നും 23 ഓക്‌സിജന്‍ പ്ലാന്റുകള്‍ വിമാന മാര്‍ഗം എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്‌സജിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ജര്‍മനിയില്‍ നിന്ന് 23 മൊബൈല്‍ ഓക്‌സിജന്‍ നിര്‍മാണ് പ്ലാന്റുകള്‍ വിമാനമാര്‍ഗം എത്തിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രാലയം.

ഓരോ പ്ലാന്റും മിനുട്ടില്‍ 40 ലിറ്റര്‍ എന്ന കണക്കിന് മണിക്കൂറില്‍ 2400 ലിറ്റര്‍ ഓക്‌സിജന്‍ വരെ ഉണ്ടാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

ഓക്‌സിജന്‍ പ്ലാന്റ് കൊവിഡ് രോഗികളെ ചികിത്സിക്കുന്ന സായുധ സേന മെഡിക്കല്‍ സര്‍വീസസ് ആശുപത്രികളില്‍ വിന്യസിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് എ. ഭാരത് ഭൂഷണ്‍ ബാബു പറഞ്ഞു.

’23 മൊബൈല്‍ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ ജര്‍മനിയില്‍ നിന്ന് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എ.എഫ്.എം.എസ് ആശുപത്രികളിലായിരിക്കും ഇവ വിന്യസിക്കുക,’ ഭൂഷണ്‍ ബാബു പറഞ്ഞു.

ഓക്‌സിജന്‍ പ്ലാന്റുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിമാനമാര്‍ഗം അയക്കും. എളുപ്പത്തില്‍ കൊണ്ടുപോകാവുന്ന പ്ലാന്റ് ആണിതെന്നും ഭൂഷണ്‍ ബാബു പറഞ്ഞു.

അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ദിനംപ്രതി ഉണ്ടാവുന്നത്. ദല്‍ഹി അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഓക്സിജന്‍ ക്ഷാമവും നേരിടുന്നുണ്ട്.

3,32,730 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിയുന്നത്. കൊവിഡ് ബാധിച്ച് 2,263 പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Government To Airlift 23 Oxygen Generation Plants From Germany