| Sunday, 6th August 2023, 7:34 pm

ദല്‍ഹി സര്‍വീസ് ബില്‍ നാളെ രാജ്യസഭയില്‍; പാര്‍ട്ടിയിലെ എം.പിമാര്‍ക്ക് ഹാജരാകാന്‍ വിപ്പ് നല്‍കി ആം ആദ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ട്ടിയിലെ എല്ലാ എം.പിമാരോടും ആഗസ്റ്റ് 7,8 തിയതികളില്‍ രാജ്യസഭയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി വിപ്പ് നല്‍കി. മൂന്ന് വരി വിപ്പാണ് എ.എ.പി അംഗങ്ങള്‍ക്ക് നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ ദല്‍ഹി ഓര്‍ഡിനന്‍സ് ബില്ലിന് പകരമുള്ള ദല്‍ഹി സര്‍വീസ് ബില്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്യാനും പാസാക്കാനും തീരുമാനിച്ചിരിക്കെയാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കം.

‘രാജ്യസഭയിലെ എല്ലാ ആം ആദ്മി അംഗങ്ങളോടും ആഗസ്റ്റ് 7,8 തിയതികളില്‍ രാവിലെ 11 മണി മുതല്‍ സഭ നിര്‍ത്തിവെക്കുന്നത് വരെ രാജ്യസഭയില്‍ ഹാജരാകാനും പാര്‍ട്ടി നിലപാടിനെ പിന്തുണക്കാനും ആവശ്യപ്പെടുന്നു. ഇതിനെ ഗൗരവതരമായി കാണണം,’ വിപ്പില്‍ പറയുന്നു. ബില്ലില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കാനായി രാജ്യസഭയിലെ തങ്ങളുടെ എം.പിമാരോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസും വിപ്പ് നല്‍കിയിട്ടുണ്ട്. ബില്ലിനെ നേരിടാനുള്ള തന്ത്രങ്ങള്‍ മെനയുവാനായി ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസ് യോഗം ചേരുമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച, ദല്‍ഹി സര്‍വീസ് ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. സഭയില്‍ ബില്‍ പാസാക്കിയതിന് പിന്നാലെ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ സഭയില്‍ നിന്നും വാക്കൗട്ട് ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു ബില്‍ അവതരിപ്പിച്ചത്. ദല്‍ഹിയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി ഉത്തരവിനെയാണ് ബില്‍ സൂചിപ്പിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.

‘ദല്‍ഹിയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി ഉത്തരവിനെയാണ് ബില്‍ സൂചിപ്പിക്കുന്നത്. ദല്‍ഹിക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ ഭരണഘടനയിലുണ്ട്,’ എന്നായിരുന്നു ബില്‍ പാസാക്കി കൊണ്ട് അമിത് ഷാ പറഞ്ഞത്.

ദല്‍ഹി ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റവും നിയമനവും നിയന്ത്രിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ മെയ് 19നായിരുന്നു പുറത്തിറക്കിയത്. പൊലീസ്, ലാന്‍ഡ്, പബ്ലിക്ക് ഓര്‍ഡര്‍ എന്നിവ ഒഴിച്ചുള്ള എല്ലാ സേവനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് നിയന്ത്രണമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

Content Highlights: Goventment set to table delhi service bill; APP issue whips

We use cookies to give you the best possible experience. Learn more