ഇസ്രഈൽ ബന്ധമുള്ള ഉത്പന്നങ്ങൾ തിരിച്ചറിയാൻ നോ താങ്ക്സ് ആപ്പ്; പ്ലേസ്റ്റോറിൽ നിന്ന് പിൻവലിച്ചതിന് പിന്നാലെ തിരിച്ചുകൊണ്ട് വന്ന് ഗൂഗിൾ
World News
ഇസ്രഈൽ ബന്ധമുള്ള ഉത്പന്നങ്ങൾ തിരിച്ചറിയാൻ നോ താങ്ക്സ് ആപ്പ്; പ്ലേസ്റ്റോറിൽ നിന്ന് പിൻവലിച്ചതിന് പിന്നാലെ തിരിച്ചുകൊണ്ട് വന്ന് ഗൂഗിൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th December 2023, 4:19 pm

ഗസ: ഇസ്രഈലുമായി ബന്ധമുള്ള കമ്പനികളെ ബഹിഷ്കരിക്കാൻ ആളുകളെ സഹായിക്കുന്നതിനുള്ള ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് പിൻവലിച്ച് ദിവസങ്ങൾക്ക് ശേഷം തിരിച്ചുകൊണ്ടുവന്ന് ഗൂഗിൾ.

നോ താങ്ക്സ് എന്ന ആപ്പിലൂടെ ഉത്പന്നങ്ങളുടെ ബാർകോഡ് സ്കാൻ ചെയ്യുകയോ അവയുടെ പേര് സെർച്ച് ചെയ്യുകയോ ചെയ്താൽ അത് ഇസ്രഈലുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും.

‘ നോ താങ്ക്സിലേക്ക് സ്വാഗതം, നിങ്ങളുടെ കയ്യിലുള്ള ഉൽപ്പന്നം ഫലസ്തീനി കുട്ടികളെ കൊലപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്കിവിടെ കാണാൻ സാധിക്കും,’ ആപ്പിലെ വിവരണത്തിലെ ഒരു വാചകം ഇങ്ങനെ ആയതുകൊണ്ടാണ് ആപ്പ് പിൻവലിക്കപ്പെട്ടതെന്ന് ഡെവലപ്പർമാർ പറഞ്ഞു.

ഡിസംബർ മൂന്നിന് പുതിയൊരു വിവരണവുമായി ഗൂഗിൾ ആപ്പിനെ പ്ലേസ്റ്റോറിൽ തിരിച്ചുകൊണ്ടുവന്നു.

‘ ബഹിഷ്കരണ മുന്നേറ്റത്തിന്റെ ഭാഗമായ ഉത്പന്നങ്ങൾ പരിശോധിക്കുന്നതിനും ബാർകോഡുകൾ സ്കാൻ ചെയ്യുന്നതിനുമുള്ള പ്രക്രിയ ഞങ്ങളുടെ ആപ്പ് എളുപ്പമാക്കും,’ പുതിയ വിവരണത്തിൽ പറയുന്നു.

നവംബർ 13ന് ലോഞ്ച് ചെയ്ത ആപ്പ് നവംബർ 30ന് പ്ലേസ്റ്റോറിൽ നിന്ന് പിൻവലിക്കുന്നത് വരെ ഒരു ലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിരുന്നു.

എന്നാൽ തിരികെ കൊണ്ടുവന്നതിനു ശേഷം പ്ലേസ്റ്റോറിൽ ആപ്പിന്റെ പേര് സെർച്ച് ചെയ്യുമ്പോൾ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു.

ബോയ്കോട്ട്സയണിസം, ഉലാസ്ടെംപാറ്റ് എന്നീ വെബ്സൈറ്റുകൾ ഉപയോഗിച്ചാണ് ഇസ്രഈലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമ്പനികളുടെ ലിസ്റ്റ് തയ്യാറാക്കിയത്.

ഒരു ഉപയോക്താവ് കൊക്കക്കോളയുടെ കാൻ നോ താങ്ക്സ് ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുമ്പോൾ അത് ഇസ്രഈലിനെ പിന്തുണയ്ക്കുന്നു എന്ന് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഗസയിൽ നിന്നുള്ള ഫലസ്തീനിയനാണ് താൻ എന്ന് അവകാശപ്പെടുന്ന ഹംഗറി സ്വദേശി അഹമ്മദ് ബഷ്ബഷാണ് ആപ്പ് വികസിപ്പിച്ചത്.

കൂട്ടക്കുരുതിയിൽ തന്റെ സഹോദരനെ നഷ്ടപ്പെട്ടുവെന്നും 2020ൽ വൈദ്യസഹായം ലഭിക്കാതെ തന്റെ സഹോദരി കൊല്ലപ്പെട്ടിരുന്നുവെന്നും ബഷ്ബഷ് ഡി.ഡബ്ല്യു ന്യൂസിനോട് പറഞ്ഞു.

ക്രൂരമായ അധിനിവേശം കാരണം തനിക്ക് നഷ്ടപ്പെട്ട സഹോദരനും സഹോദരിക്കും വേണ്ടിയാണ് താൻ ആപ്പ് വികസിപ്പിച്ചതെന്നും തനിക്ക് സംഭവിച്ചത് മറ്റൊരു ഫലസ്തീനിയന് സംഭവിക്കരുത് എന്നതാണ് തന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

ആപ്പിൾ ഡിവൈസുകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത നോ താങ്ക്സ് പതിപ്പ് ഇപ്പോൾ ആപ്പിളിന്റെ റിവ്യൂവിന്റെ പരിഗണനയിലാണ്. ആപ്പ് നിരസിക്കപ്പെട്ടാൽ മറ്റൊരു പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും നോ താങ്ക്സ് തങ്ങളുടെ എക്സ് അക്കൗണ്ടിൽ അറിയിച്ചു.

Content Highlight: Google reinstates app that helps boycott Israel-linked companies

ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍

1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023) മൈക്കൽ ആൽബർട്ട്

2) മൊസാദിന്റെ സുഹൃത്ത്, ഇസ്രഈല്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍; ആരാണ് റാമി ഉന്‍ഗര്‍ ?(22/11/2023)

3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023) എ.കെ. രമേശ്

4) ഇസ്രഈലും അധിനിവേശവും(10/11/2023) നാസിറുദ്ധീൻ

5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023) Zachary Foster

6) ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍(26/10/2023) നോർമൻ ഫിങ്കൽസ്റ്റീൻ

7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023) കെ.ടി. കുഞ്ഞിക്കണ്ണൻ

8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023) ഫാറൂഖ്

9) ഇസ്രഈലിന്റേത് ഉടമ്പികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം; ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം (10/10/2023) പി.ജെ. വിൻസെന്റ്/സഫ്‌വാൻ കാളികാവ്

10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023) അനു പാപ്പച്ചൻ