പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂര്‍വം സംസാരിക്കപ്പെടാതെയും പോകുന്നു; സുരേഷ് ഗോപി കാസര്‍ഗോഡിന് നല്‍കിയ സഹായം തുറന്നുപറഞ്ഞ് മകന്‍ ഗോകുല്‍ സുരേഷിന്റെ കുറിപ്പ്
COVID-19
പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂര്‍വം സംസാരിക്കപ്പെടാതെയും പോകുന്നു; സുരേഷ് ഗോപി കാസര്‍ഗോഡിന് നല്‍കിയ സഹായം തുറന്നുപറഞ്ഞ് മകന്‍ ഗോകുല്‍ സുരേഷിന്റെ കുറിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th April 2020, 5:31 pm

തിരുവനന്തപുരം: അച്ഛന്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ പലപ്പോഴും ശദ്ധിക്കപ്പെടാതെയും മനഃപൂര്‍വം സംസാരിക്കപ്പെടാതെയും പോകുന്നെന്ന് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്.

സുരേഷ് ഗോപിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കുറിപ്പ് പങ്കുവച്ചായിരുന്നു ഗോകുലിന്റെ പ്രതികരണം. കൊറോണ ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയ്ക്കായി നടനും എം.പിയുമായ സുരേഷ് ഗോപി 3 വെന്റിലേറ്ററുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താന്‍ ആവശ്യമായ മൊബൈല്‍ എക്‌സ് റേ യൂണിറ്റും അനുവദിച്ചിരുന്നു.

ഈ വസ്തുതകള്‍ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂര്‍വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നെന്നും ഗോകുല്‍ സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഗോകുല്‍ സുരേഷ് പങ്കുവെച്ച കുറിപ്പ്

കോവിഡ് 19 രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസര്‍ഗോഡ് ജില്ലയ്ക്ക് 3 വെന്റിലേറ്ററുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താന്‍ ആവശ്യമായ മൊബൈല്‍ എക്‌സ് റേ യൂണിറ്റും അനുവദിച്ച് ശ്രീ സുരേഷ് ഗോപി എം.പി.

പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കുവാന്‍ മുന്നോട്ട് വന്നതു മുതല്‍ ഇന്ന് കൊറോണ മഹാമാരി കാസര്‍കോട്ടുകാരെ വിഷമത്തിലാക്കിയപ്പോള്‍ വരെ ഒരു കൈത്താങ്ങായി സുരേഷ് ഗോപി എം.പി കൂടെയുണ്ട്.’

മാര്‍ച്ച് അവസാനം കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്‌സ്‌റേയും തുടങ്ങിയ സജ്ജീകരണങ്ങള്‍ക്ക് സാമ്പത്തിക സഹായമായി കാസര്‍കോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി 25 ലക്ഷം രൂപ സഹായം അറിയിച്ചു. പിന്നീട് കോവിഡ് രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസര്‍കോട്ട് ജില്ലയ്ക്ക് 3 വെന്റിലേറ്റുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താന്‍ ആവശ്യമായ മൊബൈല്‍ എക്‌സ്‌റേ യൂണിറ്റും അനുവദിച്ചു.

അതും കഴിഞ്ഞ് ഏപ്രില്‍ അഞ്ചാം തിയതി കാസര്‍കോട്ട് ജില്ലയില്‍പെട്ട ബദിയടുക്കാ, മൂളിയാര്‍. ചെറുവത്തൂര്‍, പെരിയ , മംഗല്‍പ്പാടി എന്നീ സ്ഥലങ്ങളിലെ സി.എച്ച്.സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാന്‍ വേണ്ട ഉപകരണങ്ങള്‍ക്കായി 29.25 ലക്ഷം എം.പി ഫണ്ട് അനുവദിച്ചു. എന്നും അവഗണനകള്‍ നേരിട്ടപ്പോഴും കാസര്‍കോട്ടിന് കൈത്താങ്ങായി സുരേഷേട്ടന്‍ കൂടെയുണ്ടാകാറുണ്ട്.

DoolNews Video