നടനായില്ലെങ്കില്‍ അച്ഛന്റെ ഗുണ്ടയായേനെ: ഗോകുല്‍ സുരേഷ്
Film News
നടനായില്ലെങ്കില്‍ അച്ഛന്റെ ഗുണ്ടയായേനെ: ഗോകുല്‍ സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st July 2022, 10:47 pm

നടനായിരുന്നില്ലെങ്കില്‍ സുരേഷ് ഗോപിയുടെ ഗുണ്ടായായി മാറിയേനെയെന്ന് ഗോകുല്‍ സുരേഷ്. ലാര്‍ജര്‍ ദാന്‍ ലൈഫ് ഇമേജിലാണ് താന്‍ അച്ഛനെ കാണുന്നതെന്നും അതാണ് തനിക്ക് ഇഷ്ടമെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോകുല്‍ പറഞ്ഞു. ഗോകുലിനൊപ്പം സുരേഷ് ഗോപിയും പാപ്പന്‍ സിനിമയുടെ തിരക്കഥാകൃത്ത് ആര്‍.ജെ. ഷാനും അഭിമുഖത്തിനെത്തിയിരുന്നു.

‘അച്ഛനില്‍ നിന്നും ഡിസ്റ്റന്‍സ് ഇട്ട് അകന്ന് മാറി നില്‍ക്കുന്ന ആളൊന്നുമല്ല ഞാന്‍. എനിക്ക് അച്ഛന്റെ അസിസ്റ്റന്റിനെ പോലെ നില്‍ക്കാനാണ് ഇഷ്ടം. നടനായില്ലായിരുന്നെങ്കില്‍ അച്ഛന്റെ ഗുണ്ടായായേനെയെന്ന് അമ്മയോടൊക്കെ പറയുമായിരുന്നു. നടനായിരിക്കുമ്പള്‍ ഒരു ‘ലാര്‍ജര്‍ ദാന്‍ ലൈഫ്’ ഇമേജിലാണ് ഞാന്‍ അച്ഛനെ കാണുന്നത്. അതാണ് ഞാന്‍ എന്‍ജോയ് ചെയ്യുന്നത്. കോളേജ് സമയത്തൊന്നും അത്രക്ക് ഇല്ലായിരുന്നു. അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ അങ്ങനെ മാറിയത്,’ ഗോകുല്‍ പറഞ്ഞു.

താന്‍ ചെറുപ്പത്തില്‍ വാങ്ങി നല്‍കിയ ചെറിയ കളിപ്പാട്ടങ്ങളൊക്കെ ഇപ്പോഴും ഗോകുല്‍ സൂക്ഷിച്ച് വെക്കാറുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘ഞാന്‍ കുട്ടിക്കാലത്ത് വാങ്ങിക്കൊടുത്ത ചെറിയ കാറുകളും പാവകളും തോക്കുകളുമൊക്കെ ഇപ്പോഴും അവന്‍ ഷെല്‍ഫില്‍ സൂക്ഷിച്ചിട്ടുണ്ട്, ഡ്രെസൊന്നുമല്ല. ഡെയ്‌ലി അതെടുത്ത് തുടച്ച് വൃത്തിയാക്കി അടുക്കി വെക്കും,’ സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ഇരുവരും ആദ്യമായി ഒന്നിച്ച പാപ്പന്‍ മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യദിവസം 3.16 കോടിയാണ് നേടിയത്. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ രണ്ടാം ദിനമായ ശനിയാഴ്ച 3.87 കോടി ചിത്രം നേടി.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നിത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Gokul Suresh said that if he was not an actor, he would have become a goonda of his father