കേരളത്തിന്റെ ഷാരൂഖ് ഖാനാണ് ദുല്‍ഖര്‍, ആ ഒരു ഓറ അദ്ദേഹത്തില്‍ തോന്നാറുണ്ട്: ഗോകുല്‍ സുരേഷ്
Movie Day
കേരളത്തിന്റെ ഷാരൂഖ് ഖാനാണ് ദുല്‍ഖര്‍, ആ ഒരു ഓറ അദ്ദേഹത്തില്‍ തോന്നാറുണ്ട്: ഗോകുല്‍ സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th August 2023, 2:27 pm

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദുല്‍ഖര്‍ നായകനായ കിങ് ഓഫ് കൊത്ത തിയേറ്ററിലെത്തിയിരിക്കുകയാണ്. കൊത്ത ഭരിക്കുന്ന രാജുവിന്റെ കഥ രണ്ട് കാലഘട്ടങ്ങളിലായി പറയുകയാണ് അഭിലാഷ് ജോഷി. ദുല്‍ഖര്‍ സല്‍മാന്‍-ഗോകുല്‍ സുരേഷ് കോമ്പോ ആയിരുന്നു കിങ് ഓഫ് കൊത്തയിലെ ഒരു ആകര്‍ഷക ഘടകം. രാജുവിന്റെ ഗ്യാങ്ങിലുള്ള അംഗമാണ് ഗോകുല്‍ സുരേഷ് അവതരിപ്പിച്ച ടോണി.

മമ്മൂട്ടി- സുരേഷ് ഗോപി കോമ്പോയില്‍ നിന്നും അടുത്ത തലമുറയിലേക്ക് എത്തുമ്പോള്‍ അത് സ്‌ക്രീനില്‍ എങ്ങനെ പ്രതിഫലിക്കുമെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. കൊത്തയില്‍ തന്റെ ഭാഗം വൃത്തിയായി ഗോകുല്‍ സുരേഷ് ചെയ്തുവെച്ചിട്ടുണ്ടെന്നാണ് സിനിമ റിലീസായതിന് പിന്നാലെ ആരാധകരും പറയുന്നത്.

ദുല്‍ഖറിനെ അടുത്തറിയാന്‍ പറ്റിയ ഒരു അവസരമായിരുന്നു കിങ് ഓഫ് കൊത്തയെന്ന് പറയുകയാണ് ഗോകുല്‍. ഡി.ക്യു എങ്ങനെയാണ് ഇത്രയും സ്വീറ്റ്ഹാര്‍ട്ട് ആകുന്നതെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗോകുല്‍.

‘ കേരളത്തിലെ എസ്.ആര്‍.കെ എന്നാണ് ഞാന്‍ എപ്പോഴും ഡി.ക്യുവിനെ ടാഗ് ചെയ്യാറ്. അല്ലെങ്കില്‍ സൗത്ത് ഇന്ത്യയുടെ എസ്.ആര്‍.കെ ആണ് ഡി.ക്യു എന്ന് ഞാന്‍ പറയും. ഏകദേശം ആ ഒരു ഓറയൊക്കെ എനിക്ക് തോന്നാറുണ്ട്.

ഇത്രയും ഗ്രൗണ്ടിങ് ഉള്ളൊരു വ്യക്തി. അത് അദ്ദേഹത്തിന്റെ പാരന്‍സിനുള്ള ക്രെഡിറ്റാണ്. ഇതുപോലൊരു വലിയ ആളുടെ അടുത്താണ് നില്‍ക്കുന്നത് എന്ന് തോന്നിപ്പിക്കാത്ത രീതിയില്‍ നമ്മളെ അദ്ദേഹം കംഫര്‍ട്ടബിളാക്കും.

കൊത്തയുടെ പ്രൊഡ്യൂസര്‍ കൂടിയാണല്ലോ അദ്ദേഹം. ഒരു നെഗറ്റീവ് എക്‌സ്പീരിയന്‍സും ആര്‍ട്ടിസ്റ്റുകള്‍ക്ക് ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. എല്ലാവരേയും ഒരേപോലെയാണ് ട്രീറ്റ് ചെയ്യുന്നത്. ഇതുവരെ വര്‍ക്ക് ചെയ്ത സെറ്റില്‍ എനിക്കൊരു സൂപ്പര്‍ സ്റ്റാര്‍ ട്രീറ്റ്‌മെന്റ് കിട്ടിയത് കൊത്തയിലാണ്,’ ഗോകുല്‍ സുരേഷ് പറഞ്ഞു.

കൊത്തയില്‍ ദുല്‍ഖറിന്റെ മേക്കോവര്‍ കണ്ടപ്പോള്‍ എന്താണ് തോന്നിയത് എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു. ‘ഒരു സിനിമാ പ്രേമി എന്ന നിലയ്ക്ക് എനിക്ക് സെക്കന്റ് ഷോയിലെ അദ്ദേഹത്തിന്റെ ഗെറ്റപ്പ് ഇഷ്ടമായിരുന്നു. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ബെംഗളൂരുവില്‍ വെച്ചാണ് സിനിമ കാണുന്നത്.

അതിന് ശേഷം പിന്നീടിങ്ങോട്ട് അദ്ദേഹത്തെ സ്റ്റൈലിഷ് അപ്പിയറന്‍സില്‍ നമ്മള്‍ കണ്ടു. സെക്കന്റ് ഷോയുടെ ഒരു റീലോഡഡ് വേര്‍ഷനില്‍ അതേ ലുക്കുമായി അദ്ദേഹം വരുമെന്ന് തോന്നിയിരുന്നു. കുറുപ്പ് ഇറങ്ങിയപ്പോഴും അങ്ങനെയൊരു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ അതിലും സ്‌റൈലിഷ് ലുക്കില്‍ തന്നെയായിരുന്നു അദ്ദേഹം. എന്നാല്‍ കൊത്തയില്‍ എനിക്ക് ഇഷ്ടമുള്ള അപ്പീയറന്‍സില്‍ ഡി.ക്യുവിനെ കിട്ടി.’ ഗോകുല്‍ പറഞ്ഞു.

Content Highlight: Gokul Suresh compare Dulquer salmaan to sharukh khan