ആ ക്രിക്കറ്റ് ട്രോഫിക്ക് ഞങ്ങള്‍ പേരൊക്കെ ഇട്ടിരുന്നു: ഗോകുല്‍
Entertainment
ആ ക്രിക്കറ്റ് ട്രോഫിക്ക് ഞങ്ങള്‍ പേരൊക്കെ ഇട്ടിരുന്നു: ഗോകുല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th March 2024, 5:06 pm

ആടുജീവിതത്തില്‍ പൃഥ്വിയോടൊപ്പം എടുത്തു പറയുന്ന പ്രകടനവും മേക്ക് ഓവറുമാണ് കെ.ആര്‍ ഗോകുല്‍ നടത്തിയത്. നോവലില്‍ ഏറ്റവും വലിയ നോവായ ഹക്കിം എന്ന കഥാപാത്രത്തെ തന്റെ പ്രകടനം കൊണ്ട് ഹൃദയസ്പര്‍ശിയാക്കാന്‍ ഈ യുവനടന് സാധിച്ചു. കൊവിഡ് സമയത്ത് ജോര്‍ദനില്‍ പെട്ടുപോയ സമയത്ത് ക്യാമ്പിലെ അനുഭവങ്ങളെക്കുറിച്ച് ഗോകുല്‍ സംസാരിച്ചു. ജാങ്കോ സ്പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ ഇക്കാര്യം പറഞ്ഞത്.

സമയം പോകാന്‍ വേണ്ടി ആദ്യകാലങ്ങളില്‍ ലുഡോ കളിക്കാറുണ്ടായിരുന്നെന്നും പിന്നീട് ക്യാമ്പില്‍ ക്രിക്കറ്റ് കളി തുടങ്ങിയെന്നും ഗോകുല്‍ പറഞ്ഞു. ക്യാമ്പിലുണ്ടായിരുന്നവരുടെ ചെരുപ്പ് മുറിച്ചാണ് പന്ത് ഉണ്ടാക്കിയതെന്നും ക്രിക്കറ്റ് ട്രോഫിക്ക് പേരൊക്കെ കൊടുത്തിരുന്നെന്നും ഗോകുല്‍ പറഞ്ഞു. ദുഃഖവെള്ളിയും വിഷുവുമെല്ലാം ക്യാമ്പില്‍ ആഘോഷിച്ചിരുന്നെന്നും ഗോകുല്‍ പറഞ്ഞു.

‘ആദ്യത്തെ കുറച്ചു ദിവസം എല്ലാവരും ഡൗണായിരുന്നു. ഷൂട്ടുമില്ല, നാട്ടിലും പോവാന്‍ പറ്റുന്നില്ല എന്ന അവസ്ഥയായിരുന്നു. പിന്നീട് പലരും ഓക്കെയായി. അവിടെ എന്റെ റൂമില്‍ യൂണിറ്റിലെ കുറേപ്പേര്‍ വന്നിരുന്ന് ലുഡോ കളിക്കുമായിരുന്നു. ടീം വാംഖഡെ എന്നായിരുന്നു എന്റെ ടീമിന്റെ പേര്. പിന്നെ വൈകിട്ട് എല്ലാവരും ഡിന്നര്‍ ഹാളില്‍ പാട്ടും ഡാന്‍സും ഒക്കെയായി അടിപൊളിയാക്കും.

പിന്നീട് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒക്കെ നടത്തിയിരുന്നു. ആ സമയത്ത് ഓരോ ദിവസവും ആളുകളുടെ ചെരുപ്പ് കാണാതെ പോകുമായിരുന്നു. ആര്‍ട്ടിലെ ചേട്ടന്മാര്‍ ആയിരുന്നു അതൊക്കെ എടുത്തത്. അവര്‍ ആ ചെരുപ്പ് വെച്ച് ബോള്‍ ഉണ്ടാക്കുകയായിരുന്നു. അവര്‍ തന്നെ തടിയൊക്കെ വെച്ച് ബാറ്റും അവരുടെ കൈയിലെ എക്വിപ്പ്‌മെന്റ്‌സ് വെച്ച് ട്രോഫിയും ഉണ്ടാക്കി. വാദി റം കൊറോണ ട്രോഫി എന്നായിരുന്നു അതിന്റെ പേര്. അതുപോലെ വിഷുവിന് ആര്‍ട്ടിലെ ചേട്ടന്മാര്‍ ആര്‍ട്ടിഫിഷ്യല്‍ കണിക്കൊന്നയൊക്കെ വെച്ച് കണിയൊരുക്കിയിരുന്നു. അന്ന് പായസവും ഉണ്ടാക്കി.

ദുഃഖവെള്ളി ദിവസം കുരിശിന്റെ വഴിയൊക്കെ ഞങ്ങള്‍ നടത്തി. യൂണിറ്റിലെ ഒരു ചേട്ടനെ പിടിച്ച് യേശുവിന്റെ വേഷം കെട്ടിച്ച് അടുത്തുള്ള മലയിലേക്ക് കയറി,’ ഗോകുല്‍ പറഞ്ഞു.

Content Highlight: Gokul KR about the cricket tournament during lockdown in shooting set