'അമേരിക്കക്കായിരുന്നു കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നതെങ്കില്‍ എന്താകുമായിരുന്നു? ഇതിന് ദൈവം പ്രതികാരം ചെയ്യും'; കാബൂളില്‍ ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് വയസുകാരിയുടെ പിതാവ്
World News
'അമേരിക്കക്കായിരുന്നു കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നതെങ്കില്‍ എന്താകുമായിരുന്നു? ഇതിന് ദൈവം പ്രതികാരം ചെയ്യും'; കാബൂളില്‍ ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് വയസുകാരിയുടെ പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th December 2021, 10:58 pm

കാബൂള്‍: ഓഗസ്റ്റ് 29ന് അഫ്ഗാനിസ്ഥാനില്‍ 10 പേരുടെ മരണത്തിന് കാരണമായ അമേരിക്കന്‍ ഡ്രോണാക്രമണത്തില്‍ സൈന്യത്തിലെ ആരേയും ശിക്ഷിക്കില്ലെന്ന യു.എസിന്റെ നിലപാടില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട മൂന്ന് വയസുകാരിയുടെ പിതാവ്.

അമേരിക്കയുടെ നിലപാടില്‍ അമര്‍ഷം പ്രകടിപ്പിച്ചായിരുന്നു കൊല്ലപ്പെട്ട മൂന്ന് വയസുകാരി മലികയുടെ പിതാവ് അയ്മല്‍ അഹ്‌മദിയുടെ പ്രതികരണം. ”ദൈവം പ്രതികാരം ചെയ്യും,” എന്നായിരുന്നു അഹ്‌മദി പറഞ്ഞത്.

”അമേരിക്കയ്ക്കായിരുന്നു ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നതെങ്കില്‍ എന്താകുമായിരുന്നു? എന്തായേനെ അപ്പോള്‍ പ്രതികരണം?” അഹ്‌മദ് ചോദിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും പുനരധിവസിപ്പിക്കുമെന്നും അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അമേരിക്കന്‍ സര്‍ക്കാരിന്റേയോ സൈന്യത്തിന്റേയോ പക്കല്‍ നിന്ന് അത്തരത്തില്‍ നേരിട്ട് ഒരു സഹായ വാഗ്ദാനവും ലഭിച്ചിട്ടില്ലെന്നും അഹ്‌മദി കൂട്ടിച്ചേര്‍ത്തു.

യു.എസിന്റെ ഉദ്യോഗസ്ഥര്‍ നേരിട്ട് മാപ്പ് പറയണമെന്നായിരുന്നു അഹ്‌മദിന്റേയും കുടുംബത്തിന്റേയും ആവശ്യം.

താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഓഗസ്റ്റ് 29നായിരുന്നു അമേരിക്കയുടെ പെന്റഗണ്‍ കാബൂളില്‍ ഡ്രോണാക്രമണം നടത്തിയത്.

ദിശതെറ്റിയ ഡ്രോണാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് വയസുകാരിയടക്കം പത്ത് പേരായിരുന്നു കൊല്ലപ്പെട്ടത്. ഇതില്‍ ഏഴ് പേരും കുട്ടികളായിരുന്നു.

എന്നാല്‍ ആക്രമണത്തിന്റെ പേരില്‍ സൈന്യത്തിലെ ആര്‍ക്കെതിരേയും നടപടിയെടുക്കില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചത്.

യുദ്ധ നിയമങ്ങളെ ലംഘിക്കുന്നതായിരുന്നില്ല ആക്രമണമെന്നും ക്രിമിനല്‍ അവഗണന ഉണ്ടായിട്ടില്ലെന്നും അത് ഒരു അബന്ധം മാത്രമായിരുന്നെന്നുമാണ് പെന്റഗണ്‍ നിരീക്ഷണം.

അഹ്‌മദിന്റെ കുടുംബത്തിന്റെ വെള്ള ടൊയോട്ട കാര്‍ ഐ.എസിന്റേതാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണമുണ്ടായതെന്നാണ് പെന്റഗണ്‍ ന്യായീകരണം.

കാബൂള്‍ വിമാനത്താവളത്തില്‍ ഐ.എസിന്റെ ചാവേര്‍ ബോംബാക്രമണം നടന്ന് മൂന്ന് ദിവസത്തിനുള്ളിലായിരുന്നു അമേരിക്കയുടെ ഡ്രോണാക്രമണവുമുണ്ടായത്. ബോംബാക്രമണത്തില്‍ 13 യു.എസ് സൈനികരടക്കം 150ലധികം പേരായിരുന്നു മരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: God will take revenge, says Afghan father of 3-year old who was killed by US drone strike