നേടിയത് വെറും ആറ് റണ്‍സ്, സ്വന്തമാക്കിയത് ഒന്നൊന്നര നേട്ടം; ചരിത്രത്തിൽ ഒന്നാമൻ മാക്‌സ്‌വെല്‍
Cricket
നേടിയത് വെറും ആറ് റണ്‍സ്, സ്വന്തമാക്കിയത് ഒന്നൊന്നര നേട്ടം; ചരിത്രത്തിൽ ഒന്നാമൻ മാക്‌സ്‌വെല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd February 2024, 5:09 pm

ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ വിജയം. ന്യൂസിലാന്‍ഡിനെ 72 റണ്‍സിനാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. മത്സരത്തില്‍ നാല് പന്തില്‍ ആറ് റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. ഒരു സിക്‌സാണ് മാക്‌സ്വെല്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിന് പിന്നാലെയാണ് താരം തകര്‍പ്പന്‍ നേട്ടത്തിലെത്തിയത്.

ടി-20 ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരം എന്ന നേട്ടമാണ് മാക്‌സ്‌വെല്‍ സ്വന്തമാക്കിയത്.  97 ഇന്നിങ്‌സില്‍ നിന്നും 126 സിക്‌സുകളാണ് മാക്‌സ്‌വെല്‍ നേടിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ആരോണ്‍ ഫിഞ്ച് ആയിരുന്നു. 125 സിക്‌സുകളാണ് ഫിഞ്ച് നേടിയത്.

ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 19.5 ഓവറില്‍ 174 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസീസ് ബാറ്റിങ്ങില്‍ ട്രാവിസ് ഹെഡ് 22 പന്തില്‍ 45 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. രണ്ട് ഫോറുകളും അഞ്ച് കൂറ്റന്‍ സിക്സുകളുമാണ് ഹെഡിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഹെഡിന് പുറമെ പാറ്റ് കമ്മിന്‍സ് 22 പന്തില്‍ 28 റണ്‍സും നായകന്‍ മിച്ചല്‍ മാര്‍ഷ് 21 പന്തില്‍ 26 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ന്യൂസിലാന്‍ഡ് ബൗളിങ് നിരയില്‍ ലോക്കി ഫെര്‍ഗൂസന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. ഫെര്‍ഗൂസന് പുറമെ നായകന്‍ മിച്ചല്‍ സാന്റ്നര്‍, ബെന്‍ സിയെഴ്സ്, ആദം മില്‍നെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 17 ഓവറില്‍ 102 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസീസ് ബൗളിങ് നിരയില്‍ ആദം സാംപ നാല് വിക്കറ്റുകളും നഥാന്‍ എലിയാസ് രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി. കിവീസ് ബാറ്റിങ്ങില്‍ ഗ്ലെന്‍ ഫിലിപ്സ് 35 പന്തില്‍ 42 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലാണ് ഓസ്ട്രേലിയ. ഫെബ്രുവരി 25നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ഈഡന്‍ പാര്‍ക്കാണ് വേദി.

Content Highlight: Glenn Maxwell create a new record