| Tuesday, 21st September 2021, 2:58 pm

പെണ്‍കുട്ടികളെ സ്‌കൂളില്‍ മടങ്ങിയെത്താന്‍ ഉടന്‍ 'അനുവദിക്കു'മെന്ന് താലിബാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് എത്രയും വേഗം സ്‌കൂളിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കുമെന്ന് താലിബാന്‍.

”ഞങ്ങള്‍ കാര്യങ്ങള്‍ അന്തിമമാക്കുകയാണ്. അത് എത്രയും വേഗം സംഭവിക്കും,” പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.

പുരുഷ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സെക്കന്‍ഡറി സ്‌കൂളിലേക്ക് തിരികെ കൊണ്ടുവരാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടതിന് പിന്നാലെയാണ് പ്രതികരണം.

എന്നാല്‍ രാജ്യത്തെ വനിതാ അധ്യാപകരുടേയും പെണ്‍കുട്ടികളുടേയും കാര്യത്തില്‍ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസരീതിയില്‍ താലിബാന്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. താലിബാന്റെ പുതിയ വിദ്യാഭ്യാസനയം പ്രകാരം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളില്ലാത്ത ക്ലാസ് മുറികളില്‍ പഠിക്കാനുള്ള അനുവാദം നല്‍കുമെന്നാണ് താലിബാന്‍ നേരത്തെ പറഞ്ഞത്.

ബിരുദാനന്തര ബിരുദമടക്കമുള്ള കോഴ്സുകളില്‍ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ പഠനം പുനരാരംഭിക്കാമെന്നും എന്നാല്‍ ഇസ്‌ലാം മതം അനുശാസിക്കുന്ന വേഷവിധാനങ്ങള്‍ നിര്‍ബന്ധമായിരിക്കുമെന്നും പറഞ്ഞിരുന്നു.

താലിബാന്‍ അടച്ചുപൂട്ടിയ വനിതാ കാര്യ മന്ത്രാലയത്തെക്കുറിച്ച് മുജാഹിദ പരാമര്‍ശമൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് മന്ത്രാലയം അടച്ചുപൂട്ടിയത്.

തീര്‍ത്തും സ്ത്രീവിരുദ്ധ നിലപാടാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

സ്ത്രീകള്‍ മന്ത്രിമാരാകേണ്ടവരല്ലെന്നും കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടവരാണെന്നും പറഞ്ഞ് താലിബാന്‍ വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമി രംഗത്തുവന്നിരുന്നു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Girls in Afghanistan will be allowed to return to school ‘as soon as possible’: Taliban

We use cookies to give you the best possible experience. Learn more