| Tuesday, 30th May 2023, 11:54 pm

മതപഠനശാലയിലെ പെണ്‍കുട്ടിയുടെ മരണം; പൂന്തുറ സ്വദേശിയായ യുവാവിനെതിരെ പോക്സോ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മതപഠന ശാലയില്‍ ആത്മഹത്യ ചെയ്തപതിനേഴുകാരി പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂന്തുറ സ്വദേശിയായ യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തി. പെണ്‍കുട്ടി മരിക്കുന്നതിന് ആറ് മാസം മുമ്പാണ് പീഡനം നടന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

ബാലരാമപുരം പൊലീസെടുത്ത പോക്‌സോ കേസ് പൂന്തുറ പൊലീസിന് കൈമാറി. അതേസമയം മതപഠന ശാലയിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ നെയ്യാറ്റിന്‍കര എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നത് തുടരും.

ആറ് മാസം മുമ്പെങ്കിലും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. മതപഠനശാലയില്‍ എത്തുന്നതിന് മുന്നേ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസ് നിഗമനം.

പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് പിന്നാലെ മതപഠനശാലക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. പെണ്‍കുട്ടിയുടേത് ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു.

ബാലരാമപുരത്തെ അല്‍ അമന്‍ എഡുക്കേഷനല്‍ കോംപ്ലക്‌സ് എന്ന മത പഠന സ്ഥാപനത്തിലെ ലൈബ്രറിയിലായിരുന്നു പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ഇവിടെ നിന്ന് പഠിക്കുകയായിരുന്നു പെണ്‍കുട്ടി.

CONTENTHIGHLIGHT: girl commited suicide in religious  institution: postmortom report says its a rape

We use cookies to give you the best possible experience. Learn more