| Sunday, 26th April 2020, 9:33 pm

കിമ്മിനേക്കാള്‍ ക്രൂരയാണ് അവര്‍, 'കിം ജോങ് മരിക്കുകയാണെങ്കില്‍ പിന്നീട് എത്തുക അതിക്രൂരയായ സഹോദരി': സംവിധായകന്‍ രാം ഗോപാല്‍ വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദ്: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

കിമ്മിന്റെ ആരോഗ്യനിലയെ കുറിച്ചും മറ്റും നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട് . കിമ്മിന്റെ കാലശേഷം ആരായിരിക്കും എന്ന ചര്‍ച്ചകളും വ്യാപകമാണ്. ഇത്തരത്തില്‍ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.

കിം ജോങ് ഉന്നിന് ശേഷം സഹോദരിയായിരിക്കും അധികാരത്തില്‍ വരികയെന്നും കിമ്മിനേക്കാള്‍ ക്രൂരയാണ് സഹോദരിയെന്നും ലോകം കാണാന്‍ പോകുന്ന ആദ്യത്തെ വില്ലത്തിയായിരിക്കും അവരെന്നുമാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.

”കിം ജോങ് ഉന്‍ മരണപ്പെട്ടാല്‍ സഹോദരി ഭരണമേറ്റെടുക്കുമെന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ അവര്‍ അയാളെക്കാള്‍ ക്രൂരയാണെന്നാണ് കേള്‍ക്കുന്നത്. സന്തോഷവാര്‍ത്ത എന്തെന്നാല്‍ ലോകത്തിന് ആദ്യമായി ഒരു പെണ്‍ വില്ലനെ കിട്ടും. ഒടുവില്‍ ജെയിംസ് ബോണ്ട് സത്യമാകും- എന്നായിരുന്നു രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്.

അതേസമയം പുരുഷ കേന്ദ്രീതൃതമായ ഒരു വ്യവസ്ഥ നിലനില്‍ക്കുന്ന ഉത്തര കൊറിയയില്‍ യോ ജോങ് അധികാരം ഏറ്റെടുത്താലും അധിപതിയായി ചുരുങ്ങാനേ ഇടയുള്ളുവെന്നും കൊറിയന്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപകന്‍ യൂ ഹോ യോള്‍ പറയുന്നത് ഒരു ആണധികാര നേതൃത്വം മാത്രമല്ല, അവിടുത്തെ സാധാരണ ജനതയും ഒരു വനിത ഭരണാധികാരിയാകുന്നതിനെ തടയാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

കിമ്മിന്റെ ആരോഗ്യ നില സംബന്ധിച്ച ദുരൂഹതകള്‍ ഏറിവരുന്ന സാഹചര്യത്തിലാണ് കിം യോ ജോങ് അധികാരമേറ്റെടുക്കുന്നത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ വരുന്നത്. രണ്ടാഴ്ചയിലധികമായി കിമ്മിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് വിദേശമാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം കൊറിയന്‍ ദ്വീപിന്റെ നിയന്ത്രണം അമേരിക്കയും സോവിയറ്റ് യൂണിയനും ഏറ്റെടുത്തതിന് ശേഷം മൂന്നു തലമുറയായി കിം കുടുംബമാണ് ഉത്തരകൊറിയ ഭരിച്ചു കൊണ്ടിരിക്കുന്നത്.

അതേസമയം കിം ജോങ് ഉന്‍ മരണപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്കിടെ ഉത്തരകൊറിയന്‍ നഗരത്തില്‍ നിന്നുള്ള കിമ്മിന്റെ ഔദ്യോഗിക പ്രത്യേക ട്രെയിനിന്റെ സാറ്റ്‌ലൈറ്റ് ചിത്രം പുറത്തു വന്നിരുന്നു. അമേരിക്ക കേന്ദ്രമായുള്ള ഒരു ദക്ഷിണകൊറിയന്‍ മോണിറ്ററിംഗ് പ്രൊജക്ടാണ് ചിത്രം പുറത്തു വിട്ടത്.

ഇവര്‍ നല്‍കുന്ന വിവരപ്രകാരം ഏപ്രില്‍ 21-23 എന്നീ ദിവസങ്ങളില്‍ കിമ്മിന്റെ ട്രെയിന്‍ തന്റെ കുടുംബാംഗങ്ങള്‍ക്ക് മാത്രമായിട്ടുള്ള ‘ലീഡര്‍ഷിപ്പ് സ്റ്റേഷനില്‍’ പാര്‍ക്ക് ചെയ്തിരിക്കുകയാണ്.

ഈ ട്രെയിന്‍ ചിത്രം കിമ്മിന്റെ നിലവിലെ സ്ഥിതിയെ പറ്റി കാര്യമായ സൂചനകള്‍ ഒന്നും നല്‍കുന്നില്ലെങ്കിലും കിം രാജ്യത്തിന്റെ കിഴക്കന്‍ തീരത്തെ ഒരു ഉന്നത വസതിയില്‍ താമസിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇത് ആക്കം കൂട്ടുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more