| Thursday, 28th May 2020, 1:08 pm

'കറുത്തവനായിരിക്കുക എന്നത് മരണശിക്ഷയ്ക്കുള്ള കാരണമല്ല'; വംശീയ കൊലപാതങ്ങള്‍ അവസാനിക്കാതെ അമേരിക്ക;കറുത്തവര്‍ഗക്കാരനെ കാല്‍ മുട്ടിനടിയില്‍ പൊലീസ് ഞെരിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പൊലീസിന്റെ അതിക്രമത്തെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്‌ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു.

അമേരിക്കയില്‍ മിനിയാപോളിസ് തെരുവിലാണ് സംഭവം നടന്നത്. അഞ്ച് മിനുട്ടില്‍ കൂടുതല്‍ നേരം പൊലീസ് ഓഫീസര്‍ ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

” താങ്കളുടെ മുട്ട് എന്റെ കഴുത്തിലാണ്…എനിക്ക് ശ്വാസം എടുക്കാന്‍ കഴിയുന്നില്ല” എന്ന് ഫ്‌ളോയിഡ് പൊലീസിനോട് കരഞ്ഞു പറയുന്നത് വീഡിയോയില്‍ കാണാം.

സംഭവത്തില്‍ നാല് പൊലീസുകാരെ മിനിയാപോളീസ് മേയര്‍ ജേക്കബ് ഫ്രേ പുറത്താക്കിയിരുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു.

കറുത്ത വര്‍ഗക്കാരുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് കളര്‍ഡ് പീപ്പിള്‍ (എന്‍.എ.എ.സി.പി) ലെസ്ലി റെഡ്മണ്ട് പറഞ്ഞു.

കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെ ഇതിന് മുന്‍പും അമേരിക്കയില്‍ വ്യാപകമായി പൊലീസ് അതിക്രമം നടന്നിട്ടുണ്ട്.

മാര്‍ച്ച് 13-നു ലൂയിസ്വില്ലയില്‍ പൊലീസുകാര്‍ കറുത്ത വര്‍ഗക്കാരിയായ ബ്രയോണ ടെയ്ലറിന്റെ വീട്ടില്‍ കയറി വെടിവെച്ചിരുന്നു.

യു.എസില്‍, ആഫ്രിക്കന്‍ -അമേരിക്കക്കാര്‍ വെളുത്തവര്‍ഗക്കാരെക്കാള്‍ 2.5 ഇരട്ടി പൊലീസിനാല്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട് 2019 ലെ ഒരു പഠനത്തില്‍ സൂചിപ്പിച്ചിരുന്നു.

ആയിരം കറുത്തവര്‍ഗക്കാരില്‍ ഒരാള്‍ പൊലീസിനാല്‍ കൊല്ലാപ്പെടാനുള്ള അപകട സാധ്യത ഉണ്ടെന്ന് പ്രൊസീഡിംഗ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പഠനത്തില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more