| Saturday, 25th May 2024, 12:28 pm

ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്; രോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരായ വംശഹത്യ ഉടന്‍ നിര്‍ത്തണം: യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: രോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ മ്യാന്‍മര്‍ സൈന്യം നടത്തുന്ന അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി ഐക്യരാഷട്ര സംഘടന. മ്യാന്‍മറിലെ അക്രമ സംഭവങ്ങളില്‍ ആശങ്കയുണ്ടെന്ന് യു.എന്‍ വക്താവ് ലിസ് ത്രോസല്‍ പറഞ്ഞു.

രോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ ആക്രമിക്കുന്നതും അവരുടെ സ്വത്തുക്കള്‍ തീവെച്ച് നശിപ്പിക്കുന്നതും മ്യാന്‍മര്‍ സൈന്യം തുടരുകയാണ്. അക്രമങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി.

ഭയപ്പെടുത്തുന്ന വാര്‍ത്തകളാണ് മ്യാന്‍മറില്‍ നിന്നും പുറത്ത് വരുന്നത്. മ്യാന്‍മര്‍ സൈന്യത്തില്‍ നിന്നും രക്ഷതേടി 45,000ത്തോളം രോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ ഇതിനോടകം പലായനം ചെയ്‌തെന്നും യു.എന്‍ അറിയിച്ചു. യു.എന്‍ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. അക്രമം ഉടന്‍ അവസാനിപ്പിക്കണമെന്നും ജനങ്ങള്‍ക്ക് വേണ്ട സംരക്ഷണം നല്‍കണമെന്നും യു.എന്‍ മ്യാന്‍മര്‍ സൈന്യത്തിനോട് ആവശ്യപ്പെട്ടു.

മ്യാന്‍മറില്‍ ഒരിടവേളക്ക് ശേഷം രോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വ്യാപക അക്രമം നടക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിലാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. രണ്ട് ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ബുത്തിഡോങ് നഗരത്തില്‍ മ്യാന്‍മര്‍ സൈന്യം തീയിട്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

​ന​ഗരത്തിൽ ആളുകൾ പുറത്തേക്ക് കടക്കാനാവാതെ കുടുങ്ങി കിടക്കുന്നതായും പുറം ലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ മാർ​ഗങ്ങളും സൈന്യം തകർത്തെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തീവെപ്പിന് ശേഷമുള്ള ബുത്തിഡോങ് നഗരത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നഗരത്തിനകത്ത് എന്താണ് സംഭവിക്കുന്നതെന്ന കാര്യങ്ങളൊന്നും പുറംലോകം അറിയാത്ത സാഹചര്യമാണ്. ഇന്റർനെറ്റ് സേവനമുൾപ്പടെ ആശയവിനിമയത്തിനുള്ള എല്ലാ മാർ​ഗങ്ങളും മ്യാൻമർ സൈന്യം തടഞ്ഞെന്നും അന്താരാഷട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlight: Genocide against Rohingya Muslims must stop immediately: UN warns

We use cookies to give you the best possible experience. Learn more