| Thursday, 6th August 2020, 11:01 pm

ജി.സി മുര്‍മു പുതിയ സി.എ.ജി; നിയമനം ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും രാജിവെച്ച ജി.സി മുര്‍മുവിനെ രാജ്യത്തിന്റെ കംട്രോളര്‍ ഓഡിറ്റര്‍ ജനറലായി
(സി.എ.ജി) നിയമിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ചയാണ് മുര്‍മു ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ചുമതലയൊഴിഞ്ഞത്. തല്‍സ്ഥാനത്തേക്ക് മനോജ് സിന്‍ഹയെ നിയമിച്ചിരുന്നു.

നിലവിലെ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മെഹ്രിഷി വിരമിക്കാനിരിക്കെയാണ് മുര്‍മുവിന്റെ നിയമനം. കഴിഞ്ഞുകിടക്കാന്‍ പാടില്ലാത്ത ഭരണഘടനാ തസ്തികയാണ് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ പോസ്റ്റ്.

ഓഗസ്റ്റ് എട്ടിന് രാജീവ് മെഹ്രിഷിക്ക് 65 വയസ് തികയും അതുകൊണ്ടാണ് പകരക്കാരനെ തിരക്കിട്ട് നിയമിച്ചതെന്ന് സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്‍.ഡി ടി.വിയോട് പറഞ്ഞു.

കേന്ദ്ര ഭരണപ്രദേശത്ത് അതിര്‍ത്തി നിര്‍ണയത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്താമെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് മുര്‍മു ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും രാജിവെച്ചത്. രണ്ടുവര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. സുരക്ഷാ കാരണങ്ങളെ മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്നാണ് വിവരം.

ജമ്മു കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതുമായി ബന്ധപ്പെട്ടും ഇദ്ദേഹം വിവാദത്തിലകപ്പെട്ടിരുന്നു. അതിവേഗ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കണമെന്ന ഹരജിക്ക് മറുപടിയായി ഇദ്ദേഹം സുപ്രീംകോടതിയില്‍ അറിയിച്ചത് അത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവും എന്നായിരുന്നു.

1985 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഓഫീസറാണ് മുര്‍മു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, മുര്‍മു അദ്ദേഹത്തിന്റെ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് മോദി പ്രധാനമന്ത്രിയായപ്പോള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലും മുര്‍മുവിനെ നിയമിച്ചു. എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: gc murmu appointed as comptroller and auditor general

We use cookies to give you the best possible experience. Learn more